പഠന നിലവാരം പുലർത്താത്ത വിദ്യാർഥികളെ അഞ്ച്, എട്ട് ക്ലാസുകളിൽ തോൽപിക്കാൻ വ്യവസ്ഥയുള്ള ബിൽ കൊണ്ടുവരുമെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. നരേന്ദ്ര മോദി മന്ത്രിസഭ മൂന്നുവർഷം പൂർത്തിയാക്കാനിരിക്കേ മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഭരണനേട്ടങ്ങൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒൻപതാം ക്ലാസ് വരെ വിദ്യാർഥികളെ തോൽപ്പിക്കാൻ പാടില്ലെന്ന നയത്തിൽ മാറ്റം വരുത്തുന്നതാണു ബിൽ.
വിദ്യാർഥികളുടെ പഠന നിലവാരം തകർക്കാനിടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നയം മാറ്റാനുള്ള തീരുമാനമെന്നു ജാവഡേക്കർ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കു വിവേചനാധികാരം നൽകുന്നതാകും കേന്ദ്ര ബിൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിൽ വ്യവസ്ഥകൾക്ക് അനുകൂലമാണ്. നാലു സംസ്ഥാനങ്ങൾ മാത്രമാണു നിലവിലുള്ള നയം തുടരണമെന്ന നിലപാടെടുത്തിട്ടുള്ളത്. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്കു ജൂണിൽ പരീക്ഷ വിജയിക്കാൻ ഒരവസരംകൂടി നൽകും. രണ്ടാമത്തെ അവസരത്തിലും വിജയിക്കാനാകാത്ത വിദ്യാർഥികൾക്കു ക്ലാസ് കയറ്റം നൽകില്ല.
മാനവശേഷി മന്ത്രാലയത്തിന്റെ മറ്റു തീരുമാനങ്ങൾ:
∙ പുതിയ ബിഎഡ് കോളജുകളില്ല ഈ വർഷം പുതുതായി ബിഎഡ് കോളജുകൾക്ക് അനുമതി നൽകേണ്ടെന്നു തീരുമാനിച്ചതായി പ്രകാശ് ജാവഡേക്കർ അറിയിച്ചു. അധ്യാപന പരിശീലന സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള നടപടികളുടെ ഭാഗമായാണിത്. പ്രവർത്തന നിലവാരം സംബന്ധിച്ച് ഏഴായിരം ബിഎഡ് കോളജുകൾ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
∙ ദേശീയ പരീക്ഷാ ഏജൻസി സിബിഎസ്ഇ, എഐസിടിഇ സ്ഥാപനങ്ങൾക്ക് അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൗകര്യമൊരുക്കുന്ന തരത്തിൽ പ്രവേശന പരീക്ഷാ നടത്തിപ്പു ചുമതലയിൽ നിന്നൊഴിവാക്കും. പരീക്ഷകൾ നടത്താനായി ദേശീയ പരീക്ഷാ ഏജൻസിയെ നിയോഗിക്കും.
∙ നാഷനൽ അക്കാദമിക് ഡിപ്പോസിറ്ററി പരീക്ഷാ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന നാഷനൽ അക്കാദമിക് ഡിപ്പോസിറ്ററി ഈ വർഷം മുതൽ.
∙ നാഷനൽ ഡിജിറ്റൽ ലൈബ്രറി 66 ലക്ഷം ബുക്കുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള നാഷനൽ ഡിജിറ്റൽ ലൈബ്രറിയിൽ മൂന്നുലക്ഷം അധ്യാപകരും വിദ്യാർഥികളും റജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായുണ്ട്. ലൈബ്രറി പൊതുജനങ്ങൾക്കും ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നു.