രണ്ട് ഇന്ത്യൻ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ‘ഞങ്ങളുടെ ഭാഗത്തുനിന്നും ഒന്നും സംഭവിക്കില്ലെന്ന് ആരും കരുതരുത്. മുൻപ് നടത്തിയ മിന്നലാക്രമണത്തിന് 10–15 ദിവസത്തെ മുന്നൊരുക്കം ഉണ്ടായിരുന്നു. ഇപ്പോൾ ഇത്ര മാത്രമേ പറയുന്നുള്ളൂ. ഇനി ഇതുപോലെ ഞങ്ങളുടെ സൈനികർക്ക് ഒരവസ്ഥ ഉണ്ടാക്കില്ല’– രാജ്നാഥ് പറഞ്ഞു. ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്.
മുൻപു നടത്തിയതുപോലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുമോ എന്നു ചോദിച്ചപ്പോൾ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടില്ല ചെയ്യുക എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഫ്. ഉമർ ഫയാസിനെക്കുറിച്ചും രാജ്നാഥ് സൂചിപ്പിച്ചു. അദ്ദേഹത്തിനുണ്ടായ ദുരവസ്ഥയിൽ കശ്മീരികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും വലിയ വേദനയിലാണ്. കശ്മീർ താഴ്‍വരയിലെ യുവാക്കൾക്ക് ഫയാസ് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കശ്മീരിലെ സംഭവങ്ങളിൽ പലതും മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുകയാണെന്നും രാജ്നാഥ് കുറ്റപ്പെടുത്തി. സത്യത്തിൽ പ്രശ്നങ്ങൾ അത്രയും മോശമല്ല. കശ്മീരിൽ രണ്ടോ മൂന്നോ സ്ഥലത്ത് മാത്രമാണ് പ്രശ്നങ്ങൾ ഉള്ളത്. എല്ലാകാലത്തും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.