രാജസ്ഥാനിൽ ഇന്ത്യൻ പട്ടാളത്തിന്റെ ശക്തി തെളിയിച്ച് അഭ്യാസപ്രകടനം. 20,000 പട്ടാളക്കാരും നിരവധി ടാങ്കറുകളും അത്യാധുനിക നിരീക്ഷണ സെൻസറുകളും 'താർ ശക്തി' എന്ന പ്രകടനത്തിൽ അണിനിരന്നു.
ഒരു മാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനഘട്ടമായാണ് വൻ ശക്തിപ്രകടനം നടന്നത്. അതീവ ചൂടിലും മരുഭൂമിയിലെ ദുഷ്കര കാലാവസ്ഥയിലും കർമ്മനിരതരാകാനുള്ള കഠിന പരിശീലനമാണ് സേനയ്ക്കു നൽകിയത്. അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ മരുഭൂമിയിൽ നടന്ന അഭ്യാസ പ്രകടനം നിരന്തരം പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പു കൂടിയാണ്.
ചേതക് കോർപ്സ് ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ അശ്വനി കുമാർ സൈനികരുടെയും യുദ്ധസാമഗ്രികളുടെയും ശേഷി വിലയിരുത്തി. പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ പറഞ്ഞു.