ലണ്ടൻ ∙ ലോകമാകെ പടരുന്ന റാൻസംവെയർ സൈബർ ആക്രമണത്തിനു പിന്നിലാരെന്ന് ഇനിയും കണ്ടെത്താനായില്ല. മോചനദ്രവ്യം സ്വീകരിക്കുന്ന വോലറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ബിഎസ്എൻഎൽ സെർവറിലും?
ബിഎസ്എൻഎലിന്റെ കീഴിലുള്ള ഒരു പ്രത്യേക വെബ് സെർവറിലും വാനാക്രൈ റാൻസംവെയർ കടന്നുകൂടിയതായി സൂചന. കർണാടകയിലെ ഒരു സ്വകാര്യസർവകലാശാലയുടെ ഓൺലൈൻ കോഴ്സ് വെബ്സൈറ്റിൽ വാനാക്രൈ ഡീക്രിപ്റ്റർ ഫയൽ കണ്ടെത്തി. ഈ സൈറ്റ് പ്രവർത്തിക്കുന്നത് ബിഎസ്എൻഎൽ സെർവറിലാണ്.
രണ്ടാം പതിപ്പ് കൂടുതൽ അപകടകാരി
വാനാക്രൈ എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ ആദ്യരൂപത്തിലുള്ള കില്ലർ സ്വിച്ച് കണ്ടെത്തിയതോടെയാണ് വ്യാപനം തടയാനായിരുന്നു. ഒരു പ്രത്യേക വെബ് വിലാസം റജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചാലുടൻ വ്യാപനം നിലയ്ക്കുന്ന തരത്തിലായിരുന്നു വാനാക്രൈ. എന്നാൽ രണ്ടാം പതിപ്പിൽ ഈ സംവിധാനമില്ലാത്തിനാൽ കൂടുതൽ അപകടം വിതയ്ക്കുമെന്നാണ് വിലയിരുത്തൽ. ലിനക്സ് ഉപയോഗിക്കുന്ന സിസ്റ്റത്തിൽ വിൻഡോസ് ഉപയോഗിക്കുന്ന വൈൻ എന്ന പ്ലാറ്റ്ഫോമിലൂടെ വാനാക്രൈ ലിനക്സ് സിസ്റ്റങ്ങളെയും ബാധിച്ചതായി സൂചനയുണ്ട്.
മോചനദ്രവ്യം: ഇതുവരെ എത്തിയത് 22.7 ലക്ഷം
വാനാക്രൈ റാൻസംവെയർ ആക്രമണത്തിലൂടെ എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരികെലഭിക്കുന്നതിനായി അക്രമികളുടെ വോലറ്റിൽ ബിറ്റ്കോയിൻ രൂപത്തിൽ എത്തിയത് 22.7 ലക്ഷം രൂപ മാത്രമെന്നു സൂചന. കംപ്യൂട്ടർ ഒന്നിന് 300 ഡോളർ വീതം (ഏകദേശം 20,000 രൂപ) നൽകണമെന്നായിരുന്നു അക്രമികളുടെ ആവശ്യം.
വിൻഡോസ് അപ്ഡേറ്റ് ചെയ്യാൻ വൈകല്ലേ!
വിൻഡോസ് ഉപയോക്താക്കൾ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. വിൻഡോസ് 10 പതിപ്പിനു മുൻപുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാൻസംവെയർ ആക്രമണം. മാർച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ചു അപ്ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കൾ പലരും ഇത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതാണ് പ്രശ്നമായത്. വിൻഡോസ് എക്സ്പി വേർഷന്റെ സുരക്ഷാപിന്തുണ ഒരു വർഷം മുൻപ് പൂർണമായി പിൻവലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ വേർഷനുകൾക്കുമായി കഴിഞ്ഞ ദിവസം അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇവ ഉടൻ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം.
കേരളത്തിൽ ആദ്യ ആക്രമണം കഴിഞ്ഞ വർഷം
റാൻസംവെയർ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിൽ. സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആർഎസ്എ 4096' എന്ന വൈറസ് ബാധിച്ചത്. കംപ്യൂട്ടറുകളിലുണ്ടായിരുന്ന വിവരങ്ങൾ മായ്ച്ചുകളയേണ്ടിവന്നു.