സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റീസ് സി.എസ് കർണൻ. കോടതയലക്ഷ്യത്തിന് ജസ്റ്റീസ് കർണൻ മാപ്പുപറയില്ലെന്ന് കർണൻറെ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ മനോരമന്യൂസിനോട് പറഞ്ഞു. തന്നെ ഇംപീച്ച് ചെയ്യാനുള്ള അധികാരം പാർലമെൻറിനാണെന്ന് ചൂണ്ടിക്കാട്ടി കർണൻ രാഷ്ട്രപതിയെ സമീപിച്ചു. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിൻവലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളും സുപ്രീം കോടതിയിൽ സമർപ്പിച്ചു.
കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമസാധുതയില്ലെന്നുംഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത് നിയമപോരാട്ടം തുടരാനാണ് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കർണൻറെ തീരുമാനം. കർണാനായി കോടതിയിലെത്തുന്ന മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയുടെ വിശദീകരണം ഇങ്ങനെ. കോടതിയലക്ഷ്യത്തിന് മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കർണൻ വിമർശിച്ചിട്ടില്ല. ചില ജഡ്ജിമാരെ വ്യക്തപരമായാണ് വിമർശിച്ചത്. ഇതിനെതിരെ ഇവർക്ക് നിയമനടപടിക്ക് പോകാം. എന്നാൽ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകും.
കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചതോടെ തന്നെ ഇംപീച്ച് ചെയ്യുകയാണെന്ന് കർണൻ വാദിക്കുന്നു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാർലമെൻറിനാണ്. ഈ അധികാരത്തിൽ സുപ്രീം കോടതി കൈകടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെൻറ് അംഗങ്ങൾക്കും ജസ്റ്റീസ് സി.എസ് കർണൻ കത്തു നൽകി.
കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവ് ശിക്ഷയാണ് സുപ്രീം കോടതി കൽക്കട്ടാ കോടതിയിലെ ജസ്റ്റീസായ സി.എസ് കർണന് വിധിച്ചത്. എന്നാൽ ഒളിവിൽ പോയ കർണനെ പിടികൂടാൻ പൊലീസിനായിട്ടില്ല.