ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം രൂക്ഷമാകുന്നു. രജൗരി ജില്ലയിലെ ചിത്തി ബക്രി മേഖലയില്‍ പാക് റേഞ്ചേഴ്സ് ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ് തുടരുന്നതിനാല്‍ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. അതേസമയം, ദക്ഷിണകശ്മീരില്‍ മാത്രം നൂറിലധികം ഭീകരര്‍ കടന്നിട്ടുള്ളതായി സൈന്യം സ്ഥിരീകരിച്ചു.
രാവിലെ ആറു നാല്‍പ്പത്തഞ്ചിനാണ് പാക് റേഞ്ചേഴ്സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ചിത്തി ബക്രി മേഖലയിലെ ഏഴു ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക് പ്രകോപനത്തിന് സുരക്ഷാസേന ശക്തമായ തിരിച്ചടി നല്‍കി. ജനവാസകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളെത്തുടര്‍ന്ന് അതിര്‍ത്തിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. അന്പതോളം ഗ്രാമങ്ങളില്‍ നിന്നും മൂവായിരത്തോളം പേരെ സൈന്യം ഒഴിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറുതണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം, നൂറിലധികം ഭീകരര്‍ നുഴഞ്ഞുകയറിയ ദക്ഷിണകശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. പുല്‍വാമ, ദോഡ, ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളിലാണ് തിരച്ചില്‍ തുടരുന്നത്. അടുത്തിടെ ഷോപ്പിയാനില്‍ നടത്തിയതുപോലെ വീടുതോറും കയറിയിറങ്ങിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഭീകരര്‍ക്ക് പിന്തുണനല്‍കിന്ന പ്രദേശവാസികളെ അനുനയിപ്പിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇന്നലെ ദോഡയില്‍ നിന്നു പിടികൂടിയ ഏഴു ഭീകരരും തദ്ദേശീയരാണെന്നും ഒരാള്‍ മുന്‍ പൊലീസ് ഓഫീസറും മറ്റൊരാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.