ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനവുമായി പാക്കിസ്ഥാന്‍. രജൗരി ജില്ലയിലെ നൗഷേര മേഖലയിലുണ്ടായ പാക് വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. അതേസമയം, കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ റദ്ദാക്കിയ രാജ്യാന്തര കോടതിയുടെ നടപടി രാജ്യത്തിന്‍റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.
മൂന്നു ദിവസത്തിനിടെ അഞ്ചാം തവണയാണ് നൗഷേര മേഖലയില്‍ പാക് റേഞ്ചേഴ്സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുന്നത്. ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. വ്യാഴാഴ്ച രാവിലെ ഇതേ സ്ഥലത്തുണ്ടായ വെടിവയ്പ്പില്‍ ഒരു വീട്ടമ്മ മരിച്ചിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ സൈന്യം മാറ്റിപ്പാര്‍പ്പിക്കുകയാണ്. രജൗരിയിലെ നിയന്ത്രണരേഖയ്ക്കുസമീപമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു.
ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്ക് തിരിച്ചടി നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ദിനംപ്രതി പാക് പ്രകോപനം രൂക്ഷമാകുന്നത്. ഉറിയിലേറ്റ മുറിവിന് മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന്‍റെ ഉച്ചിയിലടിച്ചതുപോലുള്ള മറുപടിയാണ് സൈന്യം ആലോചിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ റദ്ദാക്കിയ രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുകയാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിന്‍റെ പാക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും പാക് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ ത്രാള്‍ മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള എല്ലാ സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. നൗഷേര, പൂഞ്ച് മേഖലകളിലെ സ്കൂളുകള്‍ക്കാണ് ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.