ശ്രീലങ്കയിലെ തമിഴ് വംശജരുടെ ആത്മവീര്യത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്കായി 10,000 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, അടിയന്തര ആംബുലൻസ് സേവനം നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്ന് തമിഴ് ജനതയ്ക്കു പ്രധാനമന്ത്രി മോദി ഉറപ്പുകൊടുത്തു. ശ്രീലങ്ക സന്ദർശിക്കുന്ന വേളയിലാണു മോദിയുടെ പ്രഖ്യാപനം. ദ്രാവിഡ കക്ഷികൾക്ക് ആഴത്തിൽ വേരോട്ടമുള്ള തമിഴ്നാട്ടിൽ സ്ഥാനം നേടാനുള്ള മോദിയുടെ നയതന്ത്രമായും ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.
ശ്രീലങ്കയ്ക്കു വേണ്ടി മറ്റു നിരവധി പദ്ധതികളും മോദി പ്രഖ്യാപിച്ചു. വൊക്കേഷനൽ ട്രെയിനിങ് സെന്ററുകൾ, 10 എഞ്ചിനീയറിങ് ട്രെയിനിങ് സെന്ററുകൾ, നൈപുണ്യ വികസനത്തിന് ലാബുകൾ, പ്ലാന്റേഷന്‍ സ്കൂളുകളിൽ കംപ്യൂട്ടർ, സയൻസ് ലാബുകളും സ്ഥാപിക്കുമെന്നും മോദി അറിയിച്ചു. ശ്രീലങ്കയിലെ കൊളംബോയിൽനിന്ന് തന്റെ മണ്ഡലമായ വാരാണസിയിലേക്കു വിമാന സർവീസും മോദി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ വിമാനം പറന്നുതുടങ്ങും. ഇതോടെ, കാശി വിശ്വനാഥന്റെ ഭൂമിയിലേക്കു തമിഴ് സഹോദരങ്ങൾക്കു സന്ദർശനം നടത്താനാകുമെന്നു മോദി അറിയിച്ചു.
150 കോടി രൂപയോളം ചെലവിട്ട് ഇന്ത്യയുടെ സഹകരണത്തോടെ നിർമിച്ച ഡിക്കോയ ഗ്ലെൻഗേയ്റൻ ആശുപത്രിയും മോദി രാജ്യത്തിനു സമർപ്പിച്ചു. ശ്രീലങ്കൻ മധ്യപ്രവിശ്യയിലെ പ്ലാന്റേഷൻ തൊഴിലാളികളായ തമിഴ് വംശജർക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി ഉളവാക്കുന്നതായിരുന്നു മോദിയുടെ സന്ദർശനം. ശ്രീലങ്കൻ പൗരന്മാരെ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയിലേക്കു നയിക്കുന്നതിൽ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വ്യക്തമാക്കി.
തമിഴ് വംശജർക്കു ശ്രീലങ്കയിൽ സമത്വം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ഡിഎംകെ അദ്ദേഹത്തോടു ആവശ്യപ്പെട്ടിരുന്നു. സിംഹള വംശജർക്കൊപ്പം തുല്യസ്ഥാനമാണ് തമിഴരും ആഗ്രഹിക്കുന്നതെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.