ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും യൂറോപ്പിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന ‘വൺ ബെൽറ്റ്, വൺ റോഡ്’ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ല. പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന–പാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി സംബന്ധിച്ച ആശങ്കയാണ് ഇന്ത്യയെ പിൻമാറ്റത്തിന് പ്രേരിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടക്കം 20 രാഷ്ട്രത്തലവൻമാർ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.
പരമാധികാരവും അതിർത്തിയും ബഹുമാനിക്കുന്നതായിരിക്കണം രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികൾ രാജ്യാന്തര ചട്ടങ്ങളുടെയും നിയമവാഴ്ചയുടെയും സുതാര്യതയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് വിശ്വസിക്കുന്നു. ഇത്തരം പദ്ധതികൾ സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ ചട്ടങ്ങൾ പിന്തുടരുന്നതായിരിക്കണമെന്നും വാർത്താക്കുറിപ്പിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിപിഇസിയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയുടെ എതിർപ്പെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരമാധികാരത്തെ അടിയറവയ്ക്കുന്ന ഒരു പദ്ധതിക്കും ഒരു രാജ്യവും അനുമതി നൽകില്ലെന്നും ഇന്ത്യ പറയുന്നു. അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയവ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ആദ്യം തീരുമാനിച്ചിരുന്ന യുഎസ് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് പുറമേ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ തുറമുഖകളും റയിൽവേ ലൈനുകൾ നിർമ്മിക്കുന്നതിനും വൈദ്യുതി ലൈനുകൾ വലിക്കുന്നതിനുമാണ് പുതിയ നീക്കത്തിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിക്കും പിന്തുണയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.