ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നൽകാനുള്ള നീക്കം അവസാന ഘട്ടത്തിൽ. സാങ്കേതിക അനുമതിലഭിച്ചതോടെ , ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ അനുമതി കൂടി കിട്ടിയാൽമതി. ഗുജാറാത്തുൾപ്പെടെ , കടുക് കൃഷിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയർത്തുന്ന ജനിതകമാറ്റം വരുത്തിയ കടുക് കൃഷിചെയ്യാനുള്ള അനുമതി കേന്ദ്രസർക്കാരിന് ഉടൻ നൽകാം. ഇനി പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദാവെ മാത്രം ഇതിന് പച്ചക്കൊടി നൽകിയാൽ മതി. രാജ്യത്തെ ഏറ്റവും വലിയ കടുകുൽപാദകരായ ഉത്തർപ്രദേശും ഗുജറാത്തും ഉൾപ്പെടെ ഒട്ടുമിക്കസംസ്ഥാനങ്ങളും എതിർത്തിട്ടും ജനിതകമാറ്റം വരുത്തിയ വിളക്ക് അനുകൂലമായ നിലപാടാണ് , മോഡി സർക്കാർ ഇത് വരെ സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞൻമാരുടെയും പരിസ്ഥിതി വിദഗ്ധരുടെയും വാദങ്ങളെ തള്ളിക്കൊണ്ട് സാങ്കേതിക അനുമതി നൽകിയത് ഇതിന് തെളിവാണ്.
നെല്ല്, ചോളം , വെണ്ട എന്നിവയുടെ ജിഎം ഇനങ്ങൾ പരീക്ഷിക്കാനുള്ള അപേക്ഷയും സാങ്കേതിക അപ്രൈസൽ സമിതിക്ക് മുന്നിലാണ്. ആർ.എസ്.എസ്സും സ്വദേശി ജാഗരൺമഞ്ചും എതിർത്തിട്ടും സർക്കാർ ജിഎം വിളകൾക്ക് അനുകൂല നിലപാടെടുക്കുന്നത്, മൊസാന്റോ ഉൾപ്പെടെയുള്ളവിദേശ വിത്തുൽപാദക കമ്പനികളുടെ സമ്മർദ്ദം കാരണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.