മാംസാഹാരം നിഷേധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരമില്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കണമെന്നും പുതിയവ തുടങ്ങാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. അറവുശാലകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഇറച്ചിക്കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.
അധികാരത്തിലെത്തിയാല്‍ അനധികൃത അറവുശാലകള്‍ക്ക് പൂട്ടിടുമെന്ന് പ്രകടപത്രികയിലൂടെ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് ശേഷം ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച സര്‍ക്കാര്‍ പുതിയവയ്ക്ക് അനുമതിയും നല്‍കിയില്ല. നടപടിയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ അലഹബാദ് ഹൈക്കോടതി ഇഷ്ടാഹാരം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. പുതിയ അപേക്ഷകള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്നും ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ചയ് ഹര്‍ക്വാലി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
അനധികൃത അറവുശാലകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെന്നും നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. വിശദമായ പരിശോധന നടത്തി ലൈസന്‍സ് നല്‍കേണ്ട പൂര്‍ണഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ജുലൈ പതിനേഴിനകം വിശദമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ബി.ജെ.പി അധികാരത്തിലെത്തിയശേഷം നൂറോളം അറവുശാലകളാണ് ഉത്തര്‍പ്രദേശില്‍ പൂട്ടിയത്.