കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് കേരളത്തിലെ ജയില്‍ ജീവിതം നല്‍കിയത് നല്ല അനുഭവങ്ങളായിരുന്നുവെന്ന് സാക്ഷ്യം. ഇന്ത്യന്‍ ജയിലുകളിലെ വി.ഐ.പി കുറ്റവാളികളെക്കുറിച്ചു പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകയായ സുനേത്ര ചൗധരിയോടാണ് മസിമിലാനോ ലത്തോര്‍ അനുഭവം പങ്കുവച്ചത്. ഇതുള്‍പ്പെടെ വി.ഐ.പികളായ പതിമൂന്ന് തടവുകാരുടെ ജയില്‍ ജീവിതമാണ് സുനേത്രയുടെ പുതിയ പുസ്തകത്തിലുള്ളത്.
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നകേസില്‍ വിചാരണയ്ക്കായാണ് ഇറ്റാലിയന്‍ നാവികരായ മസിമിലാനോ ലത്തോറും സാല്‍വത്തോറെ ജെറോണും ജയിലിലുണ്ടായിരുന്നത്. വിചാരണത്തടവുകാരായിരുന്നെങ്കിലും കഷ്ടപ്പാടുകളൊന്നും അനുഭവിക്കേണ്ടിവന്നില്ല. എല്ലാ സൗകര്യങ്ങളോടും കൂടെയായിരുന്നു ജീവിതം. ആരും ബുദ്ധിമുട്ടിച്ചില്ല. രാജ്യാന്തരതലത്തില്‍ ഏറെ കുപ്രസിദ്ധമായ കൊല്ലത്തെ കടല്‍ക്കൊലക്കേസിലെ പ്രതി മസിമിലാനോ ലത്തോര്‍ സുനേത്ര ചൗധരിയോട് പറഞ്ഞു.നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന നാവികരുടെ അനുഭവം ഇതായിരുന്നെങ്കില്‍ ഇതിലൊന്നും പെടാതെ തന്നെ ജയിലില്‍ സുഖജീവിതം കഴിച്ചവരേറെയുണ്ടെന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ സുനേത്ര ചൗധരിയുടെ പുസ്തകം ബിഹൈന്‍ഡ് ബാര്‍സ്. പ്രിസണ്‍ ടെയ്ല്‍സ് ഓഫ് ഇന്ത്യാസ് മോസ്റ്റ് ഫേയ്മസ്.
ടു.ജി അഴിമതിക്കേസിലെ പ്രതിയും മുന്‍കേന്ദ്രമന്ത്രിയുമായ എ.രാജ, കൊലപാതകക്കേസില്‍ ജയിലില്‍ കഴിഞ്ഞ അമര്‍ സിങ്, ബീഹാറിലെ പപ്പു യാദവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കള്‍ ജയിലിലും വി.ഐപികളായിരുന്നു. മുംബൈയിലെ ഷീന ബോറ കൊലക്കേസില്‍ ഇരുന്പഴിക്കുള്ളിലായ സ്റ്റാര്‍ ഇന്ത്യ.മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി. ആയുധവ്യാപാരി അഭിഷേക് വെര്‍മയുടെ ഭാര്യ ആന്‍സ വെര്‍മ എന്നിവര്‍ക്കും ജയില്‍ ജീവിതം സുഖകരമായിരുന്നുവെന്നാണ് പുസ്തകം വിശദമാക്കുന്നത്. തിഹാര്‍, മുംബൈ ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ഡ സന്ദര്‍ശിച്ചാണ് സുനേത്ര ചൗധരി ജയില്‍ വാസികളുമായി കൂടിക്കാഴ്ച നടത്തിയത്. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരു പാക്കിസ്ഥാനെ വെറുത്തിരുന്നുവെന്ന് വ്യക്തമാക്കി നക്സല്‍ നേതാവ് കൊബാഡ് ഗാന്ധി സുനേത്രയ്ക്കെഴുതിയ കത്തിനെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.