മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിനു ബിഹാർ സർക്കാർ വക ‘വണ്ടിച്ചെക്ക്.’ നഷ്‌ടപരിഹാര തുകയായ അഞ്ചുലക്ഷം രൂപയുടെ ചെക്കാണു മടങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 24നു ഛത്തീസ്‌ഗഡിലെ സുക്‌മയിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 25 സിആർപിഎഫ് ജവാൻമാരിൽ ആറുപേർ ബിഹാർ സ്വദേശികളാണ്. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം പ്രഖ്യാപിക്കുകയും ജില്ലാ മജിസ്‌ട്രേട്ടുമാർ (ഡിഎം) ബന്ധുക്കളെ ചെക്ക് ഏൽപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിൽ, ഷേഖ്‌പുരയിലെ രഞ്‌ജിത്ത് കുമാറിന്റെ കുടുംബത്തിനു ലഭിച്ച ചെക്കാണു മടങ്ങിയത്. ഭാര്യ സവിതാ ദേവി ചെക്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും പാസാക്കാൻ കഴിയില്ലെന്നാണു ബാങ്ക് അധികൃതർ അറിയിച്ചത്.
പുതിയ ഡിഎമ്മിന്റെ ഒപ്പ് ബാങ്കിൽ ചേർക്കാതിരുന്നതാണു പ്രശ്‌നമായതെന്നും ഇതു പരിഹരിച്ചെന്നുമാണ് ഷേഖ്‌പുര ഡിഎം ദിനേശ് കുമാറിന്റെ വിശദീകരണം. ഏപ്രിൽ 25നു സൈനികരുടെ മൃതദേഹങ്ങൾ പട്‌ന വിമാനത്താവളത്തിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറോ മന്ത്രിമാരോ എത്തിയില്ലെന്നുള്ള വിമർശനത്തിനിടെയാണു പുതിയ വിവാദം.
വിമാനത്താവളത്തിനു തൊട്ടടുത്ത് ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാൻ, ജവാൻമാരുടെ മൃതദേഹങ്ങൾ വഹിച്ച സൈനിക വാഹനം തടഞ്ഞിട്ടതായും ആരോപണമുയർന്നിരുന്നു.