ചാരപ്രവർത്തനം ആരോപിച്ച് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാൻ കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് നടപടി. വധശിക്ഷ താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു.
കുൽഭൂഷൺ ജാദവിനും ഇന്ത്യയ്ക്കും വലിയ ആശ്വാസം. രാജ്യാന്തര ഉടമ്പടികളുടെ ലംഘനമടക്കം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ് രാജ്യാന്തര കോടതി കുൽ ഭൂഷൺ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തത്. നയതന്ത്ര ഇടപെടലുകളുമായി ബന്ധപ്പെട്ട വിയന്ന ഉടമ്പടി നിർദേശങ്ങൾ പാക്കിസ്ഥാൻ പാലിച്ചില്ലെന്നും വിചാരണ വേളയിൽ സ്വന്തം ഭാഗം വിശദീകരിക്കാനടക്കം ജാദവിനുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും രാജ്യാന്തര കോടതി കണ്ടെത്തി. കുൽ ഭൂഷൺ ജാദവിന്റെ വധശിക്ഷയുടെ വിവരം മാധ്യമ വാർത്തകളിലൂടെ മാത്രമാണ് ഇന്ത്യക്ക് അറിയാൻ കഴിഞ്ഞത്. കുൽ ഭൂഷണമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും രാജ്യാന്തര കോടതി കണ്ടെത്തി. കഴിഞ്ഞ മാസമാണ് കുൽ ഭൂഷണിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുൽഭൂഷൺ റോ ഏജന്റാണെന്നും ചാരപ്രവർത്തനം നടത്തിയെന്നുമാണ് പാക്കിസ്ഥാന്റെ ആരോപണം. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു അറസ്റ്റ്. അതേസമയം കുൽ ഭൂഷണെതിരായ കുറ്റങ്ങൾ വിശ്വാസയോഗ്യമായ വിധത്തിൽ തെളിയിക്കപ്പെട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിൽ രാജ്യാന്തര കോടതിയുടെ ഉത്തരവ് പാക്കിസ്ഥാന് അവഗണിക്കാനാകില്ല.