മുംബൈ ∙ കൊടുംചൂടിൽ ദാഹശമനത്തിന് ഐസ് ചേർത്ത ശീതള പാനീയങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക. ശുദ്ധീകരിക്കാത്ത ജലം ഉപയോഗിച്ചു നിർമിക്കുന്ന ഐസാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എന്നതിനാൽ രോഗങ്ങൾ പകരാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം പാൽഘർ, താനെ ജില്ലകളിലെ സർബത്ത്, കരിമ്പുജ്യൂസ് വിൽപനക്കാരിൽ നിന്നും ഐസ് കമ്പനികളിൽനിന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ)
14 ടൺ ഐസ് പിടികൂടിയതിൽ വൻതോതിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് ഉദര, മൂത്രാശയ രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകാം. ശുദ്ധജലം ഉപയോഗിച്ചു തയാറാക്കുന്ന ഐസ് ഒരു കിലോ വാങ്ങാൻ എട്ടുരൂപ നൽകേണ്ടിവരുമ്പോൾ ശുദ്ധീകരിക്കാത്ത ജലം കൊണ്ടു തയാറാക്കിയവയ്ക്കു മൂന്നു രൂപയേ വരികയുള്ളൂ. ഈ ലാഭം കണക്കാക്കി മിക്ക കച്ചവടക്കാരും നിലവാരമില്ലാത്ത ഐസാണു വാങ്ങുന്നത്.