ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ലഫ്റ്റനന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഉമർ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പൊലീസും സൈന്യവും സംയുക്തമായി ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം മുൻപാണ് ഉമർ സൈന്യത്തിൽ ചേർന്നത്.
മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമർ. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉമറിനെ ഭീകരർ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈന്യം മേഖലയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഇന്നു പുലർച്ചെ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സൈനികർ ഡ്യൂട്ടിയിലല്ലെങ്കിലും അവരെ ലക്ഷ്യമിടുന്ന ഭീകരരുടെ പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രശ്നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദർശനം സൈനികർ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഭീകരർ വ്യാപകമായി രംഗത്തുള്ള ദക്ഷിണ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുൽഗാം ജില്ലകളിലേക്കുള്ള അനൗദ്യോഗിക സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നൽകിയ നിർദ്ദേശം. ഈ പ്രദേശങ്ങളിൽ ഭീകരർക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നതായാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പകൽവെളിച്ചത്തിൽ പോലും ഭീകരർ പുറത്തിറങ്ങി നടക്കുന്ന പ്രദേശങ്ങളാണിത്. കഴിഞ്ഞ ആഴ്ച ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഗ്രാമീണനും രണ്ടു സൈനികരും കൊല്ലപ്പട്ടിരുന്നു.