കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ സുപ്രീം കോടതി വിധി ബിഹാറിലെ ഭരണസഖ്യത്തിനു വെല്ലുവിളിയാവും. കേസ് നടത്തിപ്പിനിടെ അനുകൂലവും പ്രതികൂലവുമായ കോടതി വിധികൾ സ്വാഭാവികമാണെങ്കിലും ചില രാഷ്‌ട്രീയ സാഹചര്യങ്ങളാലാണു വിധി നിർണായകമാകുന്നത്.
ലാലുവിന്റെ കുടുംബത്തിന് ആയിരം കോടിയിലേറെ വിലമതിക്കുന്ന ബെനാമി സ്വത്തുക്കളുണ്ടെന്നു കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി ആരോപിച്ചിരുന്നു.
ലാലു കുടുംബവുമായി ബന്ധമുള്ള കമ്പനി നിർമിക്കുന്ന ഷോപ്പിങ് സമുച്ചയത്തിന്റെ നിർമാണത്തിനായി നീക്കിയ മണ്ണ് പട്‌ന മൃഗശാലയ്‌ക്കു കൈമാറിയതിൽ കോടികളുടെ വെട്ടിപ്പു നടന്നു, കേന്ദ്രമന്ത്രി സ്‌ഥാനം ലഭിക്കാൻ ആർജെഡി നേതാക്കളായ കാന്തി സിങ്, രഘുനാഥ് ഝാ എന്നിവർ കോടികൾ വിലമതിക്കുന്ന വസ്‌തുക്കൾ തുച്‌ഛവിലയ്‌ക്കു ലാലു കുടുംബത്തിനു കൈമാറി, യുപിഎ സർക്കാർ നടപടിക്രമങ്ങൾ ലംഘിച്ചു ലാലുവിന്റെ മകൻ തേജ് പ്രതാപിന്റെ പേരിൽ പെട്രോൾ പമ്പ് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും മോദി ഉന്നയിച്ചു.
എന്നാൽ, ആർജെഡി നേതാവ് ജഗദാനന്ദ് സിങ്, സ്‌ഥലം വാങ്ങിയതിലും മണ്ണു വിൽപനയിലും ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു വ്യക്‌തമാക്കുകയും സുശീൽ മോദിയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനിടെ, രണ്ട് ആർജെഡി മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സ്വകാര്യ ആവശ്യങ്ങൾക്കു വൻതുക ഈടാക്കി വിട്ടുനൽകുന്നതായി വാർത്ത പുറത്തുവന്നതു സർക്കാരിനു തിരിച്ചടിയായി.
തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ഷഹാബുദീനുമായി ലാലു ഫോണിൽ സംസാരിച്ചെന്ന വിവാദവും മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെട്ടിലാക്കി. ലാലുവുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ നിതീഷിനു പിന്തുണ നൽകാമെന്നു ബിജെപി നേതാക്കൾ ഇടയ്‌ക്കിടെ പറയുന്നുണ്ട്.
ആർജെഡിയെ നിരന്തരം ആക്രമിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരെന്ന പ്രതീതി സൃഷ്‌ടിച്ചു നിതീഷിനെ സമ്മർദത്തിലാക്കുകയുമാണു ബിജെപി തന്ത്രം. നിതീഷ്–ലാലു സഖ്യം തകർന്നാൽ ദേശീയ ബദലിനുള്ള പ്രതിപക്ഷ നീക്കം പാളുമെന്നു ബിജെപിക്കു ബോധ്യമുണ്ട്. പട്‌നയിൽ ഓഗസ്‌റ്റ് 17നു പ്രതിപക്ഷ നേതാക്കളെ അണിനിരത്തുന്ന റാലിയിൽ ദേശീയ ബദലിനു തുടക്കമിടുമെന്നാണു ലാലുവിന്റെ പ്രഖ്യാപനം.
ദേശീയ ബദലിനുള്ള നീക്കത്തിൽ കുന്തമുനകളായി മാറിയേക്കാവുന്ന ലാലു–നിതീഷ് സഖ്യത്തെ ബിജെപി ലക്ഷ്യമിടുന്നത് ഇക്കാരണത്താലാണ്. സുപ്രീം കോടതി വിധി ഈയൊരർഥത്തിൽ ബിജെപിക്കു ലഭിച്ച ആയുധമാണ്. എന്നാൽ, നിതീഷിന്റെ സമീപനമാവും നിർണായകമാവുക. സഖ്യത്തെ നിലനിർത്താനും ദേശീയ ബദലിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകാനും നിതീഷ് തീരുമാനിച്ചാൽ വിശാലസഖ്യത്തിനു ഭീഷണിയില്ല.
എന്നാൽ സ്വന്തം പ്രതിച്‌ഛായ നിലനിർത്താനും ലാലു കുടുംബത്തെ ദുർബലമാക്കാനുമുള്ള അവസരമായി നിതീഷ് കോടതി വിധിയെ ഉപയോഗിച്ചാൽ ബിഹാർ രാഷ്‌ട്രീയം വരുംദിനങ്ങളിൽ കലുഷിതമാകും.