ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. കേജ്‍രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് മുൻമന്ത്രി കപിൽ മിശ്രയാണ് ആരോപണം ഉന്നയിച്ചത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നാണ് പണം നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപിൽമിശ്ര.
കേജ്‍രിവാളിന് സത്യേന്ദ്ര ജെയ്ൻ രണ്ടു കോടി രൂപ കൈക്കൂലി നൽകിയതിനു താൻ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ൻ പണം നൽകിയത്. കേജ്‍രിവാളിനെ താൻ വിശ്വസിച്ചിരുന്നു. അദ്ദേഹം സംശുദ്ധനാണെന്നാണ് വിചാരിച്ചിരുന്നത്. പഞ്ചാബ് തിരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വർഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്. എന്നാൽ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി. സത്യേന്ദ്ര ജെയ്‍ൻ രണ്ടുകോടി രൂപ കൈമാറുന്നത് നേരിട്ടുകണ്ടു. ആംആദ്മിയുടെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന് എവിടെനിന്നാണു ഇത്രയും പണം. തെറ്റുപറ്റിയതിൽ ക്ഷമ പറയണമെന്ന് താൻ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷെ കേജ്‍രിവാൾ നിശബ്ദനായിരുന്നു– കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.
കൈക്കൂലിയുടെ തെളിവുകളെല്ലാം ലഫ്റ്റനന്റ് ഗവർണർക്കു കൈമാറിയെന്നും മിശ്ര വ്യക്തമാക്കി. നേരത്തെ, ബിജെപിയിൽ ചേരാനില്ലെന്ന് കപിൽമിശ്ര പറഞ്ഞിരുന്നു. പാർട്ടിയിലുണ്ടായ ഉൾപ്പോരിൽ കുമാർ വിശ്വാസിന്റെ പക്ഷം പിടിച്ചതാണു കപിൽ മിശ്രയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണം. കപിൽ മിശ്രയുടെ അമ്മ അനുപമ മിശ്ര ഡൽഹിയിലെ അറിയപ്പെടുന്ന ബിജെപി നേതാവാണ്. ഈ പശ്ചാത്തലത്തിൽ മിശ്ര പാർട്ടി മാറുമെന്ന അഭ്യൂഹമുണ്ടായിരുന്നു. താൻ ആംആദ്മിയുടെ സ്ഥാപകാംഗമാണ്. എപ്പോഴും പാർട്ടിയിലുണ്ടാകും. അഴിമതിക്കാരെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കേണ്ടത്. ബിജെപിയിൽ ചേരുമെന്നത് വ്യാജപ്രചാരണമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
രാവിലെ ലഫ്റ്റനന്റ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഎപി നേതാക്കളുടെ അഴിമതിക്കഥകൾ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാര്യങ്ങൾ സംസാരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അടുത്തേക്ക് പോകില്ല. അദ്ദേഹം വേണമെങ്കിൽ തന്റെ അടുത്തേക്ക് വരട്ടെയെന്നും മിശ്ര പറഞ്ഞു. ശനിയാഴ്ചയാണ് കപിൽമിശ്രയെ നീക്കാനുള്ള തീരുമാനം പുറത്തുവന്നത്. തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കാബിനറ്റോ പാർട്ടി രാഷ്ട്രീയകാര്യ സമിതിയോ അല്ല, കേജ്‌രിവാളാണ് തീരുമാനമെടുത്തതെന്നും മിശ്ര ആരോപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പാകപ്പിഴകൾ വരുത്തിയെന്നാണ് മിശ്രയ്ക്കെതിരായ ആരോപണം. വ്യാജബിരുദ വിവാദത്തെ തുടർന്ന് ജിതേന്ദർ സിങ് തോമറിനെ നീക്കിയപ്പോഴാണ് കപിൽ മിശ്ര മന്ത്രിയായത്.