കൊടുംകൊള്ളക്കാരുടെ തട്ടകമായിരുന്ന ചമ്പൽ താഴ്‌വരയിൽ അത്യാധുനിക ആയുധ നിർമാണശാല തുടങ്ങുന്നു. സ്വകാര്യമേഖലയിൽ ഇസ്രയേലിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യ ആയുധ നിർമാണശാല ഗ്വാളിയറിനു സമീപം മാലൻപുർ വ്യവസായ മേഖലയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടമായി തോക്കിന്റെ ഭാഗങ്ങളായ റിസീവറും ബോൾട്ടും ഇവിടെ നിർമിക്കും. തുടർന്ന് ഇവ ഇസ്രയേലിൽ കൊണ്ടുപോയി കൂട്ടിച്ചേർക്കും. എക്സ് 95, ടവോർ, എയ്സ് റൈഫിളുകൾ, ഗലിൽ സ്നിപ്പർ, നെഗേവ് ലൈറ്റ് മെഷീൻ ഗൺ എന്നിവയുടെ ഭാഗങ്ങളാണു മാലൻപുരിൽ നിർമിക്കുക.
ഇന്ത്യൻ സൈന്യം നിലവിൽ ഉപയോഗിക്കുന്ന തദ്ദേശനിർമിത റൈഫിളായ ഇൻസാസിനു പകരം ഇസ്രയേൽ നിർമിത ടവോർ റൈഫിളുകൾ നൽകാൻ പ്രതിരോധ മന്ത്രാലയം ആലോചിച്ചു വരികയാണ്. ഇന്ത്യയിലെ ഫാക്ടറിയിൽ നിർമിക്കുന്ന ആയുധങ്ങൾ ഇവിടെത്തന്നെ ഉപയോഗിക്കാൻ ലഭിക്കുന്ന വിധത്തിലാണു കരാറുകൾ.
ഇന്ത്യൻ കമ്പനിയായ പുഞ്ച് ലോയ്ഡ്, ഇസ്രയേൽ കമ്പനിയായ ഇസ്രയേൽ വെപ്പൺസ് ഇൻഡസ്ട്രീസ് എന്നിവയുടെ സംയുക്തസംരംഭമാണു പദ്ധതി. പുഞ്ച് ലോയ്ഡ് രക്ഷാ സിസ്റ്റംസ് എന്നാണു സംയുക്ത കമ്പനിയുടെ പേര്.