ന്യൂഡൽഹി∙ അയൽക്കാരെ ചേർത്തുപിടിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ നയതന്ത്രത്തിനു ഊഷ്മളമായ പ്രതികരണം. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു സൗജന്യമായി ഉപയോഗിക്കാനുള്ള കൃത്രിമോപഗ്രഹം നിർമിച്ച് വിക്ഷേപിക്കാമെന്ന ആശയം മുന്നോട്ടുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ് ഗുണഭോക്താക്കളായ സാർക്ക് നേതാക്കൾ. ദക്ഷിണേഷ്യൻ ജനതയുടെ സമഗ്ര വികസനത്തിനു ഇന്ത്യയുടെ ചുവടുവയ്പ് സഹായിക്കുമെന്നു ഏവരും ഒരേസ്വരത്തിൽ പറയുന്നു.
സുപ്രധാന ചുവടുവയ്പ്: അഷ്റഫ് ഗനി
ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഫ്റഫ് ഗനി. വികസനം ജനങ്ങൾക്കു വേണ്ടിയാകണം. കുട്ടികൾക്കും സ്ത്രീകൾക്കും ഭരണനേട്ടങ്ങൾ ലഭ്യമാകണം. പാവങ്ങൾക്കും അധഃസ്ഥിതർക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു.
മോദിക്ക് അഭിനന്ദനം: ഷെയ്ഖ് ഹസീന
ഈ സുപ്രധാന നിമിഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും ബംഗ്ലദേശിന്റെ അഭിനന്ദനം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യൻ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
സൗഹൃദത്തിന്റെ സമ്മാനം: ഷിറിങ് ടോഗ്ബെ
സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്നു ഭൂട്ടാൻ പ്രധാനമന്ത്രി ഷിറിങ് ടോഗ്ബെ. ഈ മേഖലയുടെ സമഗ്ര വളർച്ചക്കിത് സഹായിക്കും. ഭൂട്ടാൻ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീർഘദർശനത്തോടെ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതൽക്കൂട്ടാണെന്നും ടോഗ്ബെ പറഞ്ഞു.