ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച ഡിസംബർ അഞ്ചിന് അർധരാത്രിയിൽ നടന്ന അധികാരക്കൈമാറ്റം ആരുടെ തീരുമാനമായിരുന്നു? അണ്ണാ ഡിഎംകെയിലെ ശശികലപക്ഷം പറയുന്നത് അതു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ തീരുമാനമായിരുന്നുവെന്നാണ്. അണ്ണാ ഡിഎംകെയുടെ നേതാവിനെ തീരുമാനിക്കുന്നതിൽ തങ്ങൾക്കെന്താണു പങ്കെന്നാണു ബിജെപിയുടെ മറുചോദ്യം.
അർധരാത്രി 12.15നു ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒന്നര മണിക്കൂറിനുള്ളിൽ പുതിയ മുഖ്യമന്ത്രിയായി ഒ. പനീർസെൽവം സത്യപ്രതിജ്ഞ ചെയ്തു. അർധരാത്രിയിലെ ഈ അധികാരക്കൈമാറ്റത്തിനു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നുറപ്പ്. അന്നു രാത്രിതന്നെ മുഖ്യമന്ത്രിക്കസേരയിലെത്താമായിരുന്ന ശശികലയുടെ മോഹങ്ങൾ നുള്ളിയതു ബിജെപിയായിരുന്നു. അധികാര കേന്ദ്രങ്ങളിലേക്കു വരേണ്ടെന്നു ശശികലയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു അത്.
അന്നുമുതൽ തമിഴ് രാഷ്ട്രീയത്തിൽ നടക്കുന്ന സംഭവങ്ങളിൽ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും അദൃശ്യമായ ഇടപെടലിന്റെ സൂചനകളുണ്ട്. പനീർസെൽവം ബിജെപി നോമിനിയാണെന്ന് അണ്ണാ ഡിഎംകെ നേതാക്കൾ പോലും പറയുന്നു. അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തെ പിന്തുണയ്ക്കുകയാണു കേന്ദ്രം ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് എം. കെ. സ്റ്റാലിനും കുറ്റപ്പെടുത്തുന്നു.
മോദി പിന്തുണയിൽ ഒപിഎസ്
ജയയുടെ മരണശേഷം മുഖ്യമന്ത്രിയായ പനീർസെൽവം രണ്ടു മാസത്തോളം സംസ്ഥാനം ഭരിച്ചപ്പോൾ അദ്ദേഹത്തിനുള്ള കേന്ദ്രപിന്തുണ പ്രകടമായിരുന്നു. രണ്ടു വർഷമായി നടക്കാതിരുന്ന ജെല്ലിക്കെട്ട് കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള നിയമനിർമാണത്തിലൂടെ പനീർസെൽവം നടത്തി. ആന്ധ്രയിലെ കൃഷ്ണനദിയിൽ നിന്നു ചെന്നൈയിലേക്കു വെള്ളമെത്തിച്ചു. വെറും രണ്ടു മാസം കൊണ്ട് ഇതൊക്കെ സാധിച്ചതിനു പിന്നിൽ കേന്ദ്രത്തിന്റെ കളിയാണെന്ന് അണ്ണാ ഡിഎംകെയിലെ ശശികലപക്ഷം ഉറപ്പിച്ചു. ജയയ്ക്കു പോലും സാധിക്കാത്തതു പനീർസെൽവത്തിന് അല്ലെങ്കിൽ എങ്ങനെ കഴിയും!
അണ്ണാ ഡിഎംകെയിലെ ശശികലപക്ഷം നേതാക്കൾ പനീർസെൽവത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഒപിഎസിനു പിന്തുണയുമായി ബിജെപി രംഗത്തെത്തി. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട പനീർസെൽവം പാർട്ടിയിൽ നടത്തിയ പൊട്ടിത്തെറിക്കു പിന്നിലും ബിജെപിയുടെ പങ്കുണ്ടെന്ന് ആരോപണമുയർന്നു. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുന്നതു വൈകിപ്പിച്ചു. ഇതിനിടയിൽ അനധികൃത സ്വത്തു കേസിൽ ശശികല ജയിലിലായി. തുടർന്നു നേതാവായ എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രിയാക്കുന്നതിനു മുൻപു പനീർസെൽവത്തിനു പരമാവധി അവസരങ്ങൾ നൽകുകയും ചെയ്തു.
റെയ്ഡ് ഭീഷണിയിൽ സർക്കാർ
ജയലളിതയുടെ മരണശേഷം തമിഴ്നാട്ടിൽ ആദായനികുതി റെയ്ഡുകളുടെ പെരുമഴയാണുണ്ടായത്. ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവിന്റെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫിസിലുമുൾപ്പെടെ റെയ്ഡ് നടന്നു. അർധസൈനിക വിഭാഗത്തിന്റെ സംരക്ഷണത്തോടെ സെക്രട്ടേറിയറ്റിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമുണ്ടായി.
ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മന്ത്രി സി. വിജയഭാസ്കറിന്റെ വസതിയിലും മറ്റു സ്ഥലങ്ങളിലും നടന്ന റെയ്ഡും വിവാദമായി. ആർകെ നഗർ മണ്ഡലത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മുഖേന വോട്ടർമാർക്ക് 89 കോടി രൂപ വിതരണം ചെയ്യാനായി കൈമാറിയതിന്റെ രേഖകൾ കണ്ടെടുത്തു. ഈ രേഖകൾ മാധ്യമങ്ങൾക്കു ചോർന്നു കിട്ടുകയും ചെയ്തു. ഇതിനു പിന്നാലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പു തന്നെ റദ്ദാക്കി. ഇപ്പോഴും സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും റെയ്ഡ് ഭീഷണിയിലാണ്.
ഇതിനിടയിൽ മുഖ്യമന്ത്രിസ്ഥാനവും സ്വപ്നം കണ്ടു നടന്നിരുന്ന അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനും പണികിട്ടി. പാർട്ടിക്കു രണ്ടില ചിഹ്നം കിട്ടാൻ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് ദിനകരൻ ഡൽഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അനധികൃത പണമിടപാടുകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ദിനകരനെതിരെ കേസെടുത്തു. വിദേശ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടു ദിനകരനെതിരെ നേരത്തേ തന്നെ ഇഡി കേസ് നിലവിലുണ്ട്.
ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു രണ്ടില ചിഹ്നം നഷ്ടമാകാൻ പോലും കരുക്കൾ നീക്കിയതു ബിജെപിയാണെന്ന ആരോപണവും നിലനിൽക്കുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയപ്രശ്നങ്ങൾക്കെല്ലാം കാരണം ബിജെപിയും കേന്ദ്ര സർക്കാരുമാണെന്നു തമിഴ്നാട്ടിലെ ഭരണ, പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നതിനു പിന്നിലെ കാരണങ്ങൾ ഇതൊക്കെയാണ്. എല്ലാറ്റിലും നടപടികൾ സ്വീകരിക്കുന്നതു കേന്ദ്ര ഏജൻസികളാണെന്നതും ഒരു വസ്തുതയാണ്. എന്നാൽ, ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ കള്ളപ്പണം കണ്ടെത്താനുള്ള ആദായനികുതി വകുപ്പിന്റെ സ്വാഭാവിക നടപടികൾ മാത്രമാണിതെന്നും ബിജെപി പറയുന്നു.
ബിജെപിയുടെ രാഷ്ട്രീയക്കളി
39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽ ബിജെപിക്കു താൽപര്യമുണ്ടെന്നു വ്യക്തം. സംസ്ഥാനത്തു സ്വാധീനം വർധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാർട്ടി നടത്തുകയും ചെയ്യും. എന്നാൽ, ദ്രാവിഡ കക്ഷികൾക്ക് ആഴത്തിൽ വേരോട്ടമുള്ള തമിഴ്നാട്ടിൽ ബിജെപിക്കു കാര്യങ്ങൾ അത്ര എളുപ്പമല്ല.
ഏതെങ്കിലും ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കുകയെന്നതു മാത്രമാണു ബിജെപിയുടെ മുന്നിലുള്ള പോംവഴി. ഇതിനു മുൻപു പലപ്പോഴും ബിജെപിയുമായി ഡിഎംകെയും അണ്ണാ ഡിഎംകെയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴത്തെ ബിജെപിയല്ല ഇന്ന്. തന്ത്രപരമായി കരുക്കൾ നീക്കുന്ന ബിജെപി ഇപ്പോൾ തങ്ങളെ തന്നെ വിഴുങ്ങുമെന്നു ദ്രാവിഡ പാർട്ടികൾക്കറിയാം.
ഇപ്പോഴത്തെ സാഹചര്യത്തിൽ അണ്ണാ ഡിഎംകെയുമായുള്ള സൗഹാർദമാണു ബിജെപി ആഗ്രഹിക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലും അണ്ണാ ഡിഎംകെ കേന്ദ്രത്തിനു പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്നുമുണ്ട്. അണ്ണാ ഡിഎംകെയിലെ പനീർസെൽവം വിഭാഗത്തെ ബിജെപി പിന്തുണയ്ക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പനീർസെൽവം വഴി അണ്ണാ ഡിഎംകെയുമായി ചങ്ങാത്തമാണു ബിജെപി ലക്ഷ്യം.
ജയയില്ലാത്ത തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയശൂന്യത രൂപപ്പെട്ടിട്ടുണ്ടെന്നും അതു ബിജെപിക്ക് പ്രയോജനപ്പെടുമെന്നും പാർട്ടി കണക്കു കൂട്ടുന്നു. ഈ സാധ്യത മുതലെടുക്കാൻ കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, എം. വെങ്കയ്യനായിഡു, തമിഴ്നാട്ടിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നിവരുൾപ്പെട്ട മൂന്നംഗ സംഘമാണു തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ ഫലം കാണാമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
തലകൾ മാറി തമിഴ്നാട്
ദ്രാവിഡരാഷ്ട്രീയം ആഴത്തിൽ വേരോടിയ തമിഴ്നാട്ടിലെ പ്രമുഖ പാർട്ടികളിൽ ഇപ്പോൾ നേതൃമാറ്റത്തിന്റെ സമയമാണ്. വർഷങ്ങളായി പരസ്പരം പോരടിച്ചു, ജയലളിതയും എം. കരുണാനിധിയും. വാർധക്യസഹജമായ അസുഖത്തെ തുടർന്നു പൂർണവിശ്രമം നയിക്കുന്ന കരുണാനിധിക്കു പകരം മകൻ എം.കെ. സ്റ്റാലിൻ ഡിഎംകെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. ഡിഎംകെ പൂർണമായും സ്റ്റാലിന്റെ നിയന്ത്രണത്തിൽ തന്നെയാണ്.
വരൂ, നേതാവാകൂ...
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഏറ്റവും ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണു തമിഴ്നാടെന്നാണു കേന്ദ്ര ഘടകത്തിന്റെ വിലയിരുത്തൽ. ഉയർത്തിപ്പിടിക്കാൻ തലപ്പൊക്കമുള്ള നേതാവില്ലെന്നതു തന്നെയാണു തമിഴ്നാട്ടിൽ ബിജെപി നേരിടുന്ന പ്രശ്നം. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികളാണു പാർട്ടി തേടുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ കൂടെകൂട്ടാനുള്ള ശ്രമവും ഇതിന്റെ ഭാഗമായിത്തന്നെ.
ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സംഗീത സംവിധായകൻ ഗംഗൈ അമരൻ രജനികാന്തിനെ സന്ദർശിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ രജനിയുടെ പിന്തുണ തനിക്കാണെന്നു ഗംഗൈ അമരൻ പറയുകയും ചെയ്തു. എന്നാൽ, തന്റെ പിന്തുണ ആർക്കുമില്ലെന്നു ട്വിറ്ററിൽ കുറിച്ചാണു രജനികാന്ത് ഇതിനോടു പ്രതികരിച്ചത്. ബിജെപിയുടെ കളികൾ രജനിയുടെ അടുത്തു ചെലവാകില്ലെന്നു വ്യക്തം.
സ്വന്തമായി പാർട്ടി രൂപീകരിക്കാനും രജനിയെ ബിജെപി പ്രേരിപ്പിക്കുന്നുണ്ട്. അത്തരമൊരു നീക്കമുണ്ടായാലും അതു ദ്രാവിഡ കക്ഷികൾക്കു തിരിച്ചടിയാവും. ഈയിടെ രജനി സംസ്ഥാന തലത്തിൽ ഫാൻസ് അസോസിയേഷൻ യോഗം വിളിച്ചപ്പോൾ ഊഹാപോഹങ്ങൾ പരന്നതാണ്. ഫാൻസുകാർക്കൊപ്പം ഫോട്ടോയെടുക്കാൻ വേണ്ടിയാണു യോഗം നടത്തുന്നതെന്നു രജനി വിശദീകരിച്ചു. എല്ലാവർക്കുമൊപ്പം ഒറ്റയ്ക്ക് ഫോട്ടോയെടുക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഈ യോഗം പിന്നീട് ഉപേക്ഷിച്ചു. ‘രജനീകാന്തിനെ വിളിക്കൂ, തമിഴ്നാടിനെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകൾ ചെന്നൈ നഗരത്തിലുടനീളം പ്രചരിക്കുന്നുണ്ട്. ഏതായാലും തമിഴ്നാട് ഇപ്പോൾ രജനികാന്തിന്റെ വാക്കുകൾക്കു കാതോർക്കുന്നുണ്ട്. പക്ഷേ, രജനി തന്റെ രാഷ്ട്രീയമൗനം തുടരുകയും ചെയ്യുന്നു.