ഇന്ത്യൻ സൈനികരുടെ ആത്മവീര്യം ഉയർത്താനും കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാനുമായി 1000 സന്യാസിമാർ കശ്മീരിലേക്ക്. കാൺപുർ ആസ്ഥാനമായ ജൻ സേന എന്ന സംഘടനയാണ് ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാരെ കശ്മീരിലേക്ക് അയയ്ക്കുന്നത്. ആവശ്യമുള്ളത് അനുസരിച്ചു കൂടുതൽപ്പേരെ അയയ്ക്കുമെന്ന് ജൻ സേന തലവൻ ബാൽയോഗി അരുൺ പുരി ചൈതന്യ മഹാരാജ് അറിയിച്ചു. ജൻജ്മൗവിലെ സിദ്ധാന്ത് ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതനാണ് പുരി.
യുദ്ധ് വിജയ യാഗം എന്നപേരിലുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംഘം ഇരിക്കുന്നത്. എന്നാൽ അധികൃതർ ഇതിന് അനുമതി കൊടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നു പുരി അറിയിച്ചു. എന്നാൽ എന്തുവന്നാലും തങ്ങളുടെ സംഘം പോകും. തടഞ്ഞാൽ മറ്റു വഴികൾ തേടും. എങ്ങനെയെങ്കിലും കശ്മീരിലെത്തി സംഘടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് ഏഴിന് സംഘാംഗങ്ങൾ നാനാറാവു പാർക്കിലെ ഷഹീദ് സ്മാരകത്തിൽ എത്തിച്ചേരും. ഇവിടെനിന്നു 100 കാറുകളിലും മൂന്നു ബസുകളിലുമായി കശ്മീരിലേക്ക് യാത്രതിരിക്കും. മറ്റുള്ളവർ മേയ് 14ന് താഴ്‌വരയിലെത്തും. പോകുന്ന വഴി കൂടുതൽ കല്ലുകൾ ശേഖരിച്ചായിരിക്കും അവരുടെ യാത്ര. കശ്മീരിലെ വിഘടനവാദികൾ നടക്കുന്ന ആക്രമണത്തിനു തിരിച്ചടിയാണു സന്യാസികൾ നടത്തുക.
ഇതിൽ 500 പേർ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും പുരി അറിയിച്ചു. സൈനികരുടെ നേർക്കുള്ള ആക്രമണം തടയാനായി തങ്ങളെ ജവാൻമാരുടെ മുൻപിൽ നിർത്തണമെന്ന് ആവശ്യപ്പെടും. ഞങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാൽ കരയാൻ കുടുംബങ്ങളില്ല. ജവാൻമാർക്കുവേണ്ടി ജീവൻ ത്യജിക്കാൻ ഞങ്ങള്‍ തയാറാണ്. ദേശവിരുദ്ധശക്തികളെ നേരിടാൻ കല്ലേറിനുള്ള പരിശീലനം നൽകുമെന്നും പുരി അറിയിച്ചു. ഇതിനായി പരിശീലന കേന്ദ്രങ്ങൾ കാൺപുരിലും അനുബന്ധ സ്ഥലങ്ങളിലും ആരംഭിക്കും – പുരി വ്യക്തമാക്കി.