ശതകോടികളുടെ സ്വത്തുണ്ട് അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക്. 2016ൽ ആർകെ നഗർ മണ്ഡലത്തിൽ മൽസരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നതു സ്ഥലവും കെട്ടിടങ്ങളുമായി 72.07 കോടി രൂപയുടെ സ്വത്തും, നിക്ഷേപങ്ങളും ഓഹരികളും മറ്റുമായി 41.63 കോടി രൂപയുടെ സ്വത്തുമുണ്ടെന്നാണ്.
ഇത് ഔദ്യോഗികമായ സ്വത്തുവിവരങ്ങൾ മാത്രം. ഈ സ്വത്തുക്കളുടെയെല്ലാം അവകാശി ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ജയ മരിച്ച് അഞ്ചു മാസത്തിനുശേഷവും രഹസ്യമായി തുടരുന്നു.
ജയലളിത വിൽപത്രമെഴുതിയിട്ടുണ്ടോയെന്ന കാര്യം സംസ്ഥാന സർക്കാരോ ശശികലയോ അണ്ണാ ഡിഎംകെ പാർട്ടിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജയയുടെ മരണംപോലെതന്നെ ഇക്കാര്യവും ദുരൂഹം. സ്വത്തിന് അവകാശവാദമുന്നയിച്ചു ബന്ധുക്കളാരും ഇതുവരെ കോടതിയെ സമീപിച്ചിട്ടുമില്ല.
∙ ദുരൂഹം, നിഗൂഢം
ഒരു വലിയ എസ്റ്റേറ്റിൽ നടന്ന മോഷണം, മോഷണത്തിനിടയിൽ കാവൽക്കാരൻ കൊല്ലപ്പെടുന്നു, ദിവസങ്ങൾക്കുള്ളിൽ മുഖ്യപ്രതി അപകടത്തിൽ മരിക്കുന്നു, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പ്രതിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നു, ഭാര്യയും മകളും മരിക്കുന്നു, പ്രതിക്കു ഗുരുതരമായി പരുക്കേൽക്കുന്നു...
ജയലളിതയുടെ വേനൽക്കാലവസതിയായ കൊടനാട് എസ്റ്റേറ്റുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കുറ്റാന്വേഷണ സിനിമകളെ വെല്ലുന്നതരത്തിൽ ദുരൂഹത നിറഞ്ഞതാണ്.
പണത്തിനുവേണ്ടി മാത്രമുള്ള മോഷണമാണു കൊടനാട് എസ്റ്റേറ്റിൽ നടന്നതെന്ന് ആരും വിശ്വസിക്കുന്നില്ല; കേരളത്തിൽനിന്നുൾപ്പെടെയുള്ള ആളുകൾക്കു ക്വട്ടേഷൻ നൽകിയുള്ള പദ്ധതിയായിരുന്നു അതെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ ജയലളിതയുടെയും ശശികലയുടെയും മുറികളാണു മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. വാച്ചുകളോ പണമോ മാത്രമല്ല, പ്രധാനപ്പെട്ട ചില രേഖകൾ കൂടി മോഷ്ടാക്കൾ ഇവിടെനിന്നു കടത്തിയെന്നാണു സംശയിക്കുന്നത്.
ജയയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങളടങ്ങിയ രഹസ്യരേഖകൾ തേടിയാണു മോഷ്ടാക്കൾ കൊടനാട് എസ്റ്റേറ്റിലെത്തിയതെങ്കിൽ ആ ‘ക്വട്ടേഷൻ’ ഉന്നതങ്ങളിൽനിന്നുള്ളതാണ്.
ഒരു കാര്യം ഉറപ്പാണ്; ഉന്നതർക്ക് ആവശ്യമുള്ള വിലപ്പെട്ട രേഖകൾ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ ജയയുടെയും ശശികലയുടെയും മുറികളിലായുണ്ടായിരുന്നു. ജയയുടെ വിൽപത്രവും കൊടനാട് എസ്റ്റേറ്റിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ ഉണ്ടായിരുന്നുവെന്നാണു കരുതുന്നത്.
∙ ആരുടെ എസ്റ്റേറ്റ് ?
ജയലളിതയുടെ വേനൽക്കാലവസതിയെന്ന രീതിയിലാണു കൊടനാട് എസ്റ്റേറ്റ് അറിയപ്പെടുന്നത്. ചെന്നൈയിൽ ചൂടു കനക്കുമ്പോൾ ജയലളിത കൊടനാട്ടേക്കു പോകും. പിന്നീടു ഭരണനിയന്ത്രണം അവിടെനിന്നാണ്. ഉദ്യോഗസ്ഥർ സർക്കാർ ഫയലുമായി പോലും ഇവിടെയെത്തിയിരുന്നകാലമുണ്ടായിരുന്നു.
പൂർണമായും ജയലളിതയുടെ സ്വന്തം സ്വത്തല്ല കൊടനാട് എസ്റ്റേറ്റ്. ജയയ്ക്കു കൂടി പങ്കാളിത്തമുള്ള കമ്പനിയുടെ ഉടമസ്ഥതയിലാണ് ആയിരം ഏക്കറോളം വരുന്ന എസ്റ്റേറ്റുള്ളത്. ശശികലയും സഹോദരഭാര്യ ഇളവരശിയുമാണു സ്ഥാപനത്തിലെ മറ്റ് ഓഹരിയുടമകൾ. അനധികൃത സ്വത്തു കേസിൽ ഇരുവരും ഇപ്പോൾ ബെംഗളൂരുവിലെ ജയിലിലാണ്.
ശശികലയുടെ സ്വദേശമായ തഞ്ചാവൂരിൽനിന്നുള്ള എസ്.നടരാജൻ എന്നയാളാണ് എസ്റ്റേറ്റിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. തേയിലത്തോട്ടത്തിനു പുറമെ, പത്ത് എക്കറോളം സ്ഥലത്തു ഫ്ലോറി കൾച്ചർ ഫാമും പ്രവർത്തിക്കുന്നു. ഈ എസ്റ്റേറ്റിലുള്ള ജയലളിതയുടെ ഉടമസ്ഥാവകാശം ആർക്കു ലഭിക്കുമെന്നത് അവ്യക്തമാണ്. കാരണം, ജയയുടെ വിൽപത്രം സംബന്ധിച്ച കാര്യങ്ങളെല്ലാം ഇപ്പോഴും രഹസ്യമാണ്.
∙ രഹസ്യങ്ങളുടെ കലവറ
കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ വേനൽക്കാല വസതി മാത്രമല്ല, രഹസ്യങ്ങളുടെ കലവറകൂടിയാണെന്നു പറയപ്പെടുന്നു. സ്വന്തം പേരിലും ബെനാമി പേരിലുമുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളടങ്ങിയ രേഖകൾ ജയലളിതയും ശശികലയും സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നത്രേ. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിപോലെ ശശികലയുടെ വിശ്വസ്തരെ തന്നെയാണു കൊടനാട് എസ്റ്റേറ്റിലും ജോലിക്കു നിയോഗിച്ചിരുന്നത്.
ഇരുവർക്കും ശശികല കുടുംബാംഗങ്ങൾക്കും വിവിധ സ്ഥലങ്ങളിലായുള്ള ഭൂമിയിടപാടുകൾ, വിവിധ കമ്പനികളിലായുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളിൽ ഉണ്ടായിരുന്നു. ഈ വിലപിടിപ്പുള്ള രേഖകൾ തേടിയുള്ള വളരെ ആസൂത്രിതമായ മോഷണമായിരുന്നുവെന്നാണു സംശയിക്കുന്നത്.
ഏതെങ്കിലും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി എസ്റ്റേറ്റ് അധികൃതർ പറയുന്നില്ല. എന്നാൽ, അതിനുള്ള സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല. മോഷണത്തിൽ പങ്കാളികളായവർ പിന്നീട് അപകടങ്ങളിൽപെട്ടുവെന്നതു സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമാക്കുന്നു.
അപകടത്തിൽ മരിച്ച സി.കനകരാജിനും ഗുരുതരമായി പരുക്കേറ്റു ചികിൽസയിലുള്ള കെ.വി.സയനും മാത്രമാണു ഗൂഢാലോചനയ്ക്കു പിന്നിൽ ആരൊക്കെയാണെന്നു വ്യക്തമായി അറിയാവുന്നത്.
∙ റെയ്ഡ് ഭീഷണിക്ക് പിന്നിൽ ആര് ?
ശശികലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി റെയ്ഡ് ഭീഷണി നിലനിന്നിരുന്നു. ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മന്ത്രി സി.വിജയഭാസ്കറിന്റെ വസതിയിൽ നടന്ന പരിശോധനയ്ക്കു പിന്നാലെ പളനിസാമി മന്ത്രിസഭയിലെ പലരും ആദായനികുതി റെയ്ഡ് ഭീഷണിയിലാണ്.
കൊടനാട് എസ്റ്റേറ്റിലും റെയ്ഡ് നടക്കാനുള്ള സാധ്യതയുണ്ടായിരുന്നു, ഈ പശ്ചാത്തലത്തിൽക്കൂടിയാണ് എസ്റ്റേറ്റിലെ മോഷണം പ്രസക്തമാകുന്നത്.
∙ പരക്കെ നടക്കുന്ന റെയ്ഡിനെ ഭയന്ന് കഴിയുന്ന അവസ്ഥയിലാണ് ഇപ്പോൾ തമിഴ്നാട് സർക്കാർ. മനഃപൂർവം ആരെങ്കിലും സൃഷ്ടിക്കുന്നതാണോ ഈ ഭയം? ആരോപിക്കപ്പെടുന്നതുപോലെ ബിജെപിക്കും കേന്ദ്രസർക്കാരിനും ഇതിൽ പങ്കുണ്ടോ ? അതേക്കുറിച്ചു നാളെ