ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാൻ നടപടിയില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാക്ക് സ്ഥാനപതി അബ്ദുള്‍ ബാസിദിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അതിര്‍ത്തിയിലെ പാക്ക് പ്രകോപനം മുഖ്യചര്‍ച്ചാവിഷയമാകും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്‍റെ നേതൃത്വത്തില്‍ ഉന്നതലയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. അതിനിടെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ നയതന്ത്രനീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായാത്. ഇന്ത്യയിലെ പാക്ക് സ്ഥാനപതി അബ്ദുള്‍ ബാസിദിനെ സൗത്ത് ബ്ലോക്കില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്ക് നടപടി ഉഭയകക്ഷിബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരം തരം താണ പ്രവൃത്തികൾ ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അബ്ദുള്‍ ബാസിദിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ തെളിവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പാക്കിസ്ഥാന്‍റെ പ്രതികരണം.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിവിധ രഹസ്യാന്വേഷണ ഏജന്‍സി തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ദോവല്‍, സേനാമേധാവിമാര്‍ , പ്രതിരോധ, ആഭ്യന്തര സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സൈനികരുടെ ആത്മവീര്യം ചോരുന്ന തരത്തില്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് രാജ് നാഥ് സിങ് ഉറപ്പുനല്‍കി. അതിനിടെ പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം ആക്രമണം നടത്തി. പുലര്‍ച്ചെ രണ്ടരയ്ക്ക് തുടങ്ങിയ വെടിവെയ്പ്പ് ഏഴുമണിവരെ തുടര്‍ന്നു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഷോപ്പിയാനിലെ പൊലീസ് പോസ്റ്റില്‍ നിന്നും ഭീകരര്‍ ആയുധങ്ങള്‍ കടത്തിയ സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Advertisement