സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ ‘ഹണി ട്രാപ്പി’ൽ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി ലോക്സഭാ എംപി. ചതിയിലൂടെ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയശേഷം അതു പുറത്തുവിടാതിരിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാർലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ മാനഭംഗക്കേസിൽ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇത്തരമൊരു പരാതി ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രതികൾ ഉടൻ വലയിലാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 384 അനുസരിച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയിൽ പറയുന്നതിങ്ങനെ: എംപിയെന്ന നിലയിൽ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നൽകുകയായിരുന്നു.
കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കേസ് ക്രൈം ബ്രാഞ്ചിനോ സ്പെഷൽ സെല്ലിനോ കൈമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എംപിയുടെ പരാതിയിൽ പറയുന്ന സ്ത്രീ, ഇത്തരം കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇവർ, സഹായത്തിനായി എംപിമാരെ സമീപിച്ച് തന്റെ സംഭാഷണ ചാതുരിയിൽ ഇവരെ വീഴ്ത്തുകയാണ് ചെയ്യുക. തുടർന്ന് വീട്ടിലേക്കു ക്ഷണിച്ച് അപകീർത്തിപ്പെടുത്താൻ ഉതകുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യമായി പകർത്തും. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയയ്ക്കും. ഇവർ കഴിഞ്ഞ വർഷം ഒരു പാർലമെന്റ് അംഗത്തിനെതിരെ വ്യാജ പരാതി നൽകിയിരുന്നതായും സൂചനയുണ്ട്.