ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ മുടി മുറിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ട സദറിലെ ഋഷഭ് അക്കാദമി സ്കൂൾ വിവാദത്തിൽ. ആദിത്യനാഥിനെ പോലെ, തലമുണ്ഡനം ചെയ്യുന്നതിനു സമാനമായ പറ്റെ വെട്ടിയ ഹെയർസ്റ്റെൽ പിന്തുടരാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മാതാപിതാക്കളും വിദ്യാർഥികളും പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനു മുന്നിൽ പ്രതിഷേധവും നടന്നു.
ആദിത്യനാഥിനെ പോലെ മുടി മുറിക്കാതെ ക്ലാസിൽ കയറ്റില്ലെന്ന് മാനേജ്മെന്റ് വിദ്യാർഥികളോട് പറഞ്ഞതായി വാർത്ത പരന്നതോടെ നിരവധി മാതാപിതാക്കളാണ് പ്രതിഷേധവുമായി സ്കൂളിനു മുൻപിലെത്തിയത്. സ്കൂളിനു മുൻപിൽ പ്രതിഷേധക്കാർ ധർണ നടത്തുകയും സ്കൂളിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കൾ അറിയിച്ചു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.
ഈ സ്കൂളിൽ മാംസാഹാരം കൊണ്ടുവരുന്നതിനും വിലക്കുണ്ടെന്നും ചോറ്റുപാത്രത്തിൽ മാംസാഹാരം കണ്ടെത്തിയാൽ കർശനമായ നടപടികളാണ് നേരിടേണ്ടി വരുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടികളിൽ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മുടി പറ്റെ വെട്ടാൻ ആവശ്യപ്പെട്ടത്. യോഗി ആദിത്യനാഥിന്റെ ഹെയർസ്റ്റെൽ പിന്തുടരാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്കൂൾ മാനേജർ രഞ്ജിത്ത് ജയിൻ പറഞ്ഞു.
ഇറിച്ചിയും മുട്ടയും സ്കൂളിലേക്കു കൊണ്ടുവരാൻ അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾക്ക് വർഗീയതയുടെ നിറം കൊടുക്കേണ്ടതില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഉത്തരവ് പിൻവലിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുന്ന നിലപാടിലാണ് രക്ഷിതാക്കൾ.