ഡൽഹിയിൽ നിന്നു രാജ്യസഭയിലേക്കുള്ള മൂന്ന് അംഗങ്ങളെ ലക്ഷ്യമിട്ട് അരവിന്ദ് കേജ്‍രിവാൾ നേതൃത്വംനൽകുന്ന ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം തുടങ്ങിയെന്നു സൂചന. ജനുവരിയിലാണു രാജ്യസഭയിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന മൂന്നു പേരുടെ ഒഴിവു വരുന്നത്. ഇതിനു മുൻപു ഡൽഹിയിൽ എഎപി സർക്കാരിനെ താഴെയിറക്കുകയാണു ബിജെപിയുടെ ലക്ഷ്യം. എഎപിയെ പിളർത്തിയോ, എംഎൽഎമാരെക്കൊണ്ടു രാജിവയ്പിച്ച് ഉപതിരഞ്ഞെടുപ്പു നടത്തിയോ അധികാരത്തിലെത്താനാണു ബിജെപിയുടെ നീക്കം. രജൗരി ഗാർഡൻ ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയവും ഇന്നലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ വിജയവും ബിജെപിക്ക് ഊർജം പകർന്നിട്ടുണ്ട്.
കോർപറേഷൻ തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കേയാണു ബവാന എംഎൽഎ വേദ് പ്രകാശ് ബിജെപിയിൽ ചേർന്നത്. കേജ്‍രിവാളിന്റെ നിലപാടിൽ പ്രതിഷേധമുള്ള എഎപിയിലെ മുപ്പതിലേറെ അംഗങ്ങളുണ്ടെന്നും അവരും ബിജെപിയിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും വേദ് പ്രകാശ് പറഞ്ഞിരുന്നു. എംപി സ്ഥാനം നൽകാമെന്നു വാഗ്ദാനം ചെയ്ത് ബിജെപി നേതാവു തന്നെ വിളിച്ചിരുന്നതായി ചാന്ദ്നി ചൗക്ക് എംഎൽഎ അൽക ലാംബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നേരത്തേ ബിജെപിക്കൊപ്പം പ്രവർത്തിച്ചവരായ എഎപി എംഎൽഎമാരെ ചാക്കിടുന്നതായാണു സൂചന. മുൻമന്ത്രിമാർ ഉൾപ്പെടെ 15 എഎപി എംഎൽഎമാർക്ക് എതിരെ കേസ് നിലവിലുണ്ട്. ഇവരിൽ ചിലരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഎപി വൃത്തങ്ങൾ പറഞ്ഞു. എഎപി സർക്കാർ പാർലമെന്ററികാര്യ സെക്രട്ടറിമാരായി നിയമിച്ച 21 എംഎൽഎമാരെ ഇരട്ടപ്പദവി വിഷയത്തിൽ അയോഗ്യരാക്കണമെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ വാദം പൂർത്തിയായിട്ടുണ്ട്. ഉത്തരവ് അടുത്തു തന്നെ ഉണ്ടാകും. അയോഗ്യരാക്കിയാൽ 21 മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പു വേണ്ടിവരും. ജില്ലാതല ദുരന്ത നിവാരണ സമിതിയിൽ അംഗങ്ങളായ 27 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതിയും കമ്മിഷനു മുന്നിലുണ്ട്. രാഷ്ട്രപതി ഭരണകാലത്തു ലഫ്. ഗവർണറാണ് ഇവരെ നിയമിച്ചത്. ഇവരെയും അയോഗ്യരാക്കിയാൽ കേജ്‍രിവാളിന്റെ നില പരുങ്ങലിലാകും.
കോൺഗ്രസിലെ ഡോ. കരൺ സിങ്, ജനാർദൻ ദ്വിവേദി, പർവേശ് ഹഷ്മി എന്നിവരാണു രാജ്യസഭയിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്നവർ. കുഴപ്പമില്ലാതെ എഎപി സർക്കാർ തുടർന്നാൽ മൂന്നു പാർട്ടി നേതാക്കളെ അടുത്ത വർഷം ജനുവരിയിൽ രാജ്യസഭയിലേക്ക് അയയ്ക്കാം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മുഖ്യമന്ത്രി സ്ഥാനം ഏൽപിച്ച് കേജ്‍രിവാൾ തന്നെ രാജ്യസഭയിൽ എത്തിയേക്കാനും സാധ്യതയുണ്ട്. കേജ്‍രിവാൾ എത്തിയാൽ പ്രതിപക്ഷം കൂടുതൽ ശക്തിപ്പെടും. എഴുപതിൽ 67 സീറ്റുമായാണ് എഎപി അധികാരത്തിലെത്തിയത്. രൗജരി ഗാർഡനിൽ ബിജെപി വിജയിക്കുകയും വേദ് പ്രകാശ് രാജിവയ്ക്കുകയും ചെയ്തതോടെ എഎപി 65ലേക്കു ചുരുങ്ങി.