ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ 25 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത ആക്രമണത്തിനായി മാവോയിസ്റ്റുകളെത്തിയത് വൻആയുധങ്ങളുമായെന്ന് വെളിപ്പെടുത്തൽ. ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സിആർപിഎഫ് ജവാൻമാരാണ് സംഭവങ്ങൾ വിശദീകരിച്ചത്. കറുത്ത വസ്ത്രമണിഞ്ഞ മുന്നൂറോളം മാവോയിസ്റ്റകളാണ് എത്തിയത്. ആദ്യം പ്രദേശവാസികൾ എത്തി. പിന്നീടാണ് മാവോയിസ്റ്റുകൾ വന്നതെന്നും ജവാൻമാർ പറഞ്ഞു.
ചില മാവോയിസ്റ്റുകളുടെ കയ്യിൽ റോക്കറ്റ് ലോഞ്ചറുകൾ ഉണ്ടായിരുന്നു. നിരവധിപേരുടെ കയ്യിൽ എകെ 47 തോക്കുകളും എസ്എൽആറുകളും മറ്റ് ഒാട്ടോമാറ്റിക്ക് ആയുധങ്ങളും ഉണ്ടായിരുന്നുവെന്നും ജവാൻമാർ പറഞ്ഞു. റോഡുപണിയിൽ തൊഴിലാളികളെ സഹായിച്ചിരുന്ന 99 സിആർപിഎഫ് ജവാൻമാർക്ക് നേരെയാണ് ആക്രമണം നടന്നത്. മൂന്നു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണ് തിങ്കളാഴ്ച ഉണ്ടായത്.
‘ആദ്യം അവർ ഞങ്ങളുടെ സ്ഥലം പരിശോധിക്കാൻ പ്രദേശവാസികളെയാണ് അയച്ചത്. പ്രദേശവാസികളുടെ കയ്യിൽ ആയുധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ, എങ്ങനെയാണ് ഞങ്ങൾ അവർക്കുനേരെ വെടിയുതിർക്കുക’– പരുക്കേറ്റ് റായ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന ജവാൻ ചോദിച്ചു. ‘മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ ഞങ്ങളും തിരിച്ചടിച്ചു. നിരവധി മാവോയിസ്റ്റുകളെ ഞങ്ങളും വധിച്ചെ’ന്ന് ജവാൻ പറഞ്ഞു. സ്ത്രീകളും മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നു. മാവോയിസ്റ്റുകളുടെ വെല്ലുവിളി നേരിടുന്ന ഈ മേഖലയിൽ പ്രത്യേക നിയമം (അഫ്സ്പ) അനുവദിക്കണമെന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരു ജവാൻ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യർഥിച്ചു.