നിയമവാഴ്ചയെ വെല്ലുവിളിച്ച് സുരക്ഷാ സേനകൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ നിലയ്ക്കുനിർത്താനുറച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിന്റെ ‘ഫലം’ കണ്ടിരിക്കണമെന്നാണ് നിർദ്ദേശം. 25 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ സുഖ്മയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സുരക്ഷാ ഉപദേഷ്ടാവ് കെ.വിജയകുമാർ, സിആർപിഎഫ് ആക്ടിങ് ഡയറക്ടർ ജനറൽ സുദീപ് ലക്ടാകിയ എന്നിവരെയാണ് തിരിച്ചടിക്കുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏൽപ്പിച്ചിരിക്കുന്നത്. സിആർപിഎഫിന്റെ മുൻ മേധാവി കൂടിയായ വിജയകുമാർ, 2004ൽ കാട്ടുകള്ളൻ വീരപ്പനെ കൊലപ്പെടുത്തിയ നടപടിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ്. 25 സിആർപിഎഫുകാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പങ്കെടുത്ത മാവോയിസ്റ്റുകള്‍ക്ക് തക്ക തിരിച്ചടി നൽകുന്നതുവരെ ഇരുവരോടും ഛത്തീസ്ഗഡിൽ തുടർന്ന് നടപടികൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടതായാണ് വിവരം.
സിആർപിഎഫ് ജവാൻമാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളും ഇവിടുത്തെ സുരക്ഷാ വീഴ്ചകളും കണ്ടെത്താനും, മാവോയിസ്റ്റുകൾക്ക് തിരിച്ചടി നൽകി അവരെ പിഴുതെറിയുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനും രാജ്നാഥ് സിങ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. അടുത്ത രണ്ട്–രണ്ടര മാസത്തിനുള്ളിൽ കൃത്യമായ ഫലം ലഭിച്ചിരിക്കണമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ തുടർച്ചയായി സംഭവിക്കുന്ന സുരക്ഷാ വീഴ്ചകളിൽ ആഭ്യന്തരമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സിആർപിഎഫിന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ടും, സമയാസമയങ്ങളിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇന്റലിജൻസ് സംവിധാനവുമായി ബന്ധപ്പെട്ടും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും മന്ത്രി നിർദേശം നൽകി.
മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സർക്കാർ തന്ത്രം പുനഃപരിശോധിക്കുമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ യോഗം മേയ് എട്ടിനു വിളിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനു സ്വീകരിച്ചുപോന്ന തന്ത്രങ്ങൾ യോഗത്തിൽ വിലയിരുത്തും. മാവോയിസ്റ്റുകൾ ആദിവാസികളെ മറയാക്കി ഉപയോഗിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ രാവിലെ റായ്‌പുരിലെത്തിയ രാജ്‌നാഥ് സിങ് വീരമ്യത്യു വരിച്ച ജവാൻമാർക്ക് അന്ത്യഞ്ജലി അർപ്പിച്ചിരുന്നു.