അവൾ കരയില്ല, പതറുകയുമില്ല, കണ്ണാടിയിൽ തെളിഞ്ഞു വരുന്ന തന്റെ മുഖം കണ്ട് ഇന്നവൾക്ക് ആത്മവിശ്വാസം വർധിക്കുന്നു. അതെ, ഷൈന , അവൾ അങ്ങനെയാണ്..അങ്ങനെ ആകാനേ അവൾക്കു പറ്റൂ. എണ്ണിയാൽ തീരാത്ത ഒളിഞ്ഞും മറഞ്ഞും ഉള്ള ആസിഡ് ആക്രമണങ്ങളുടെ ഇരയാണ് ഉത്തർപ്രദേശുകാരിയായ ഈ മുപ്പതുകാരി. 20 വയസ്സിന്റെ പ്രസരിപ്പിലാണ് ഷൈനയ്ക്ക് അവളുടെ മുഖം നഷ്ടമായത്. സൗന്ദര്യവും ആത്മവിശ്വാസവും ഏറെ സ്ഫുരിക്കുന്ന ആ മുഖത്ത് ഇന്ന് , കാഴ്ച ശക്തിയില്ലാത്ത ഇടത്തെ കണ്ണും ആസിഡ് വീര്യത്തിൽ ഉരുകിയൊലിച്ച മറ്റവയവങ്ങളും മാത്രം. വൈരൂപ്യത്തിന്റെ വേദനയിലും അവൾ ജീവിക്കുന്നു, നാളെയുടെ പ്രതീക്ഷയോടെ.
ഉത്തർപ്രദേശ് ഗാസിയാബാദ് ജില്ലയിലെ ശാന്തിനികേതൻ സ്‌കൂളിലെ അധ്യാപികയായിരുന്നു ഷൈന. പ്രൈമറി സ്‌കൂൾ ടീച്ചർ എന്ന നിലയിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രിയപ്പെട്ട അധ്യാപിക. അതുകൊണ്ടുതന്നെ സ്‌കൂൾ മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പ്രത്യേക ചുമതലകൂടി ഷൈനയ്ക്ക് നൽകിയിരുന്നു. ഒരിക്കൽ അഡ്മിഷൻ സമയത്ത്, കുട്ടിക്ക് അഡ്മിഷൻ വാങ്ങാൻ എന്നുപറഞ്ഞ് എത്തിയവരോട് സംസാരിക്കുന്നതിനിടയിൽ ഒരു പ്രകോപനവും കൂടാതെ അതിലൊരാൾ തന്റെ കൈവശം ഉണ്ടായിരുന്നു ചോറുപാത്രം തുറന്ന് ഒരു ദ്രാവകം ഷൈനയുടെ മുഖത്തേക്ക് ഒഴിച്ചു.
എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു തിരിച്ചറിയും മുമ്പു തന്നെ എല്ലാം നടന്നിരുന്നു. ആസിഡ് അവളുടെ മുഖത്തെയും ശരീരത്തെയും ഉരുക്കി, വസ്ത്രങ്ങൾ ഉരുകി ശരീരത്തോടു ചേർന്നു. അപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. വിദ്യാലയത്തിലെ മറ്റധ്യാപകർക്ക് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. ചിലർ മുഖത്തു വീണത് എന്താണ് എന്നറിയാതെ ആശയക്കുഴപ്പത്തിലായി. കൂട്ടത്തിൽ ഒരധ്യാപിക ഷോൾ എടുത്തുകൊണ്ടു വന്ന് അവളെ പുതപ്പിച്ചു. തുടർന്ന് ആശുപത്രി വാസത്തിന്റെ ദിനങ്ങൾ ആയിരുന്നു. ആസിഡ് ആക്രമണത്തിൽ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തിരിച്ചറിയാനാവാത്ത വിധം മുഖം വിരൂപമായി. ആസിഡ് വീണു കൈയും ശരീരവും പൊള്ളി.