ലോകത്തെ ഏറ്റവും ഭാരമേറിയ വനിത എന്ന് കരുതുന്ന ഇമാൻ അബ്ദൽ അതിയുടെ ഭാരം ശസ്ത്രക്രിയയ്ക്കു ശേഷവും കുറഞ്ഞിട്ടില്ലെന്ന് സഹോദരി. ഡോക്ടർമാർ വ്യാജവാർത്തയാണ് പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി ഇവർ രംഗത്തെത്തി. മുംബൈയിലെ സയിഫി ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർക്ക് ശസ്ത്രക്രിയയിലൂടെ 250 കിലോഗ്രാം കുറഞ്ഞതായാണ് ഡോക്ടർമാർ അവകാശപ്പെട്ടിരുന്നത്. ഇമാന്റെ ആരോഗ്യം ക്ഷയിച്ചു വരികയാണെന്നും സഹോദരി ആരോപിക്കുന്നു. എന്നാൽ ഇതെല്ലാം ആശുപത്രി അതികൃതർ നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അബദ് ഇൽ അതിയുടെ സഹോദരി ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. ഇവർക്ക് സംസാരിക്കുന്നതിനൊ അനങ്ങാനോ പോലും സാധിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. ശരിയായി ശ്വസിക്കാൻ പോലുമാകാതെ ഏതാണ്ട് മുഴുവൻ സമയവും ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്നതായും ഇവർ പറയുന്നു. വായിലൂടെ ഭക്ഷണം കഴിക്കാനാവാത്തതിനാൽ ട്യൂബ് ഇട്ടിരിക്കുകയാണെന്നും ഇവർ പറയുന്നു. ആശുപത്രി അധികൃതർ പറയുന്നതുപോലെ ഭാരം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കട്ടെ എന്നും സഹോദരി ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ഇമാൻ അബ്ദൽ അതിയുടെ ഭാരം തിങ്കളാഴ്ച 172 കിലോ ആണെന്ന് ആശുപത്രി വക്താവ് പറയുന്നു.