ജമ്മു കശ്മീരിൽ കല്ലേറ് നടത്തുന്നതിനും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും യുവാക്കളെ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിച്ചത് 300 വാട്സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്. ഇതിൽ 90 ശതമാനവും പൂട്ടിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഒാരോ ഗ്രൂപ്പുകളിലും 250 വീതം അംഗങ്ങൾ ഉണ്ടായിരുന്നു. ഇതുവഴിയാണ് ഏറ്റുമുട്ടൽ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും പ്രക്ഷോഭങ്ങൾക്കിടെ കല്ലെറിയാനും ആളുകളെ ഏകോപിപ്പിക്കുന്നത്.
ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൗൺസിലിങ് നടത്തുന്നതിന് വിളിച്ചു വരുത്തി. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ മിക്കവാറും എല്ലാ ഗ്രൂപ്പുകളും പൂട്ടിക്കാൻ സാധിച്ചിട്ടുണ്ട്. താഴ്‌വരയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇന്റർനെറ്റ് റദ്ദാക്കുന്ന സർക്കാർ തീരുമാനം മികച്ചതാണ്. ഇത് കശ്മീരിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ, സാധാരണ ജനങ്ങൾക്ക് നടപടി ബുദ്ധിമുട്ടാണെന്നാണ് വാദം.
ശനിയാഴ്ച ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതിനെ തുടർന്ന് ഒരുസംഘം യുവാക്കൾ സുരക്ഷാസേനയ്ക്കെതിരെ രംഗത്തെത്തിയെങ്കിലും കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചു. ഇന്റർനെറ്റില്ലാത്തപ്പോൾ പ്രതിഷേധക്കാരെ ഏകോപിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മുൻപ് സംഭവസ്ഥലത്തുനിന്നും 10 കിലോമീറ്റർ അകലെ നിന്നുള്ള യുവാക്കൾ പോലും കല്ലേറ് നടത്തുന്നതിനും സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും എത്തിയിരുന്നു. ഇക്കാര്യം ശനിയാഴ്ച നടന്നില്ല. യുവാക്കൾ സമൂഹമാധ്യമങ്ങൾ വഴിയാണ് സംഘടിക്കുന്നതെന്നും പൊലീസ് പറഞ്ഞു.