ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയ്ക്കെതിരായ പോർവിളി തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ സമാധാനദൂതുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഉത്തര കൊറിയ വിഷയത്തിൽ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഷി ജിൻപിങ് ട്രംപിനെ ഫോണിൽ ബന്ധപ്പെട്ടു. ഉത്തര കൊറിയയെ ലക്ഷ്യമിട്ടു നീങ്ങുന്ന യുഎസ് നാവിക വ്യൂഹത്തിനൊപ്പം ചേർന്ന് ജപ്പാൻ നാവികസേന സംയുക്ത സൈനികാഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് സമാധാന ദൂതുമായുള്ള ചൈനീസ് പ്രസിഡന്റിന്റെ രംഗപ്രവേശം.
ലോകമെങ്ങുമെന്നുള്ള എതിർപ്പ് അവഗണിച്ച് ഉത്തര കൊറിയ മറ്റൊരു ആണവ പരീക്ഷണത്തിന് കോപ്പു കൂട്ടുന്നുവെന്ന സൂചനകൾക്കിടെ, ഉത്തര കൊറിയയെ ലക്ഷ്യമിട്ട് യുഎസ് വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണെ ട്രംപ് അവിടേക്ക് അയച്ചിരുന്നു. എന്നാൽ, ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം തുടർന്നാൽ യുഎസ്എസ് കാള്‍ വിന്‍സണ്‍ പസഫിക്കിൽ മുക്കുമെന്നാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിലപാട്. വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയാറാകാത്ത സാഹചര്യത്തിലാണ് ജിൻപിങ്ങിന്റെ ഇടപെടൽ. യുഎൻ രക്ഷാസമിതിയുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ഏതു സൈനിക നടപടിയേയും ചൈന എതിർക്കുമെന്ന് അദ്ദേഹം ട്രംപിനെ അറിയിച്ചതായാണ് വിവരം.
പടിഞ്ഞാറന്‍ പസഫിക്കിലുള്ള കാള്‍ വിന്‍സണ്‍ ഇപ്പോള്‍ ജപ്പാന്‍ നാവിക സേനയ്ക്കൊപ്പം സൈനിക അഭ്യാസത്തിലാണ്. ഇവിടത്തെ പരിശീലനവും ഒരുക്കങ്ങളും പൂർത്തിയായാൽ അമേരിക്കൻ കപ്പൽ ഉത്തരകൊറിയൻ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന. കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസിനെ തണുപ്പിക്കാനുള്ള ചൈനയുടെ ശ്രമം. ഉത്തര കൊറിയയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാജ്യമായ ചൈന, ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള തത്രപ്പാടിലാണ്.