പാഠപുസ്തകം, നോട്ട്ബുക്ക്, യൂണിഫോം, ഷൂ, സ്റ്റേഷനറി, സ്കൂൾ ബാഗ് എന്നിവ സ്കൂളുകളിൽ വിൽക്കാനോ ഏതെങ്കിലും കടയിൽ നിന്നു വാങ്ങണമെന്നു കുട്ടികളെയും രക്ഷിതാക്കളെയും നിർബന്ധിക്കാനൊ പാടില്ലെന്നു സിബിഎസ്ഇ വ്യക്തമാക്കി. വിൽപന സ്കൂളുകളുടെ ജോലിയല്ല.
സ്കൂളുകൾ കച്ചവട കേന്ദ്രങ്ങളായി മാറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇ നിർദേശമിറക്കിയത്. സാമൂഹിക സേവനമെന്ന നിലയ്ക്കാണ് സ്കൂളുകൾ നടത്തേണ്ടതെന്നും അതിനെ ബിസിനസ് ആക്കരുതെന്നും അഫിലിയേഷൻ സംബന്ധിച്ച ചട്ടം 19.1(ii) വ്യക്തമാക്കുന്നുണ്ട്. സിബിഎസ്ഇ അഫിലിയേഷൻ ഉള്ള സ്കൂളുകളിൽ സിബിഎസ്ഇയുടെയൊ എൻസിഇആർടിയുടെയൊ പാഠപുസ്തകങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 12ന് നിർദേശിച്ചിരുന്നു.