ആശുപത്രിയിൽവച്ചു മരണം സംഭവിച്ച അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചതു സൈക്കിളിൽ. ശോചനീയ അവസ്ഥയിലുള്ള റോഡിലൂടെ ആംബുലൻസിനു പോകാൻ സാധിക്കാത്തതിനാലാണ് സൈക്കിളിൽ മൃതദേഹം കൊണ്ടുപോയത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ മണ്ഡലത്തിലെ മജുലിയിലാണ് സംഭവം.
സൈക്കിളിൽ മൃതദേഹം വച്ചുകെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷനിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ലകിംപുർ ജില്ലയിലെ ബലിജാൻ ഗ്രാമവാസിയാണ് മരിച്ച യുവാവ്. ഇവിടേക്കു യാത്രായോഗ്യമായ റോഡുകളൊന്നുമില്ല. മുളകൊണ്ടു നിർമിച്ച താൽക്കാലിക പാലമാണു പ്രധാനപാതയുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നതെന്നു മജുലി ഡപ്യൂട്ടി കമ്മിഷണർ പി.ജി. ഝാ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണു രോഗിയായ യുവാവുമായി ആറുപേർ ആശുപത്രിയിലെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന യുവാവ്, ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്.
മരിച്ച യുവാവിന്റെ മൃതദേഹം സൈക്കിളിൽ വച്ചുകെട്ടി കൊണ്ടുപോകുന്നു
Advertisement