തിരഞ്ഞെടുപ്പുകമ്മിഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ടി.ടി.വി.ദിനകരന്‍ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. പാര്‍ട്ടിയിലെ പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങള്‍ ഒരുമിക്കാന്‍ ധാരണയായ പശ്ചാത്തലത്തിലാണ് ദിനകരന്റെ സമവായനീക്കം. ഇരുചേരികളും ചെന്നൈയില്‍ ഐക്യചര്‍ച്ച തുടരുകയാണ്. അതേസമയം കോഴക്കേസില്‍ ദിനകരനെ ചോദ്യംചെയ്യുന്നത് ഡല്‍ഹി ക്രൈംബ്രാഞ്ച് മാറ്റിവച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും യോജിച്ച് മുന്നോട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ടി.ടി.വി ദിനകരന്‍ രാജിയ്ക്കൊരുങ്ങുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തി ഒ. പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇത് പനീര്‍സെല്‍വവും കൂട്ടരും അംഗീകരിയ്ക്കാനിടയില്ല. അതിനാല്‍ തന്നെ ദിനകരനൊപ്പം ശശികലയ്ക്കും പുറത്തു പോകേണ്ടി വരും. അങ്ങനെയെങ്കില്‍ പനീര്‍സെല്‍വമാകും പുതിയ ജനറല്‍ സെക്രട്ടറി. മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി തുടരും. 122 എം. എല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമിയ്ക്കുള്ളത്. 11 എം.എല്‍എമാര്‍ പനീര്‍സെല്‍വത്തിനൊപ്പമാണ്. ഇരു കൂട്ടരും യോജിയ്ക്കുന്നതോടെ സ്പീക്കറടക്കം 134 എംഎല്‍എമാരുടെയും പിന്തുണ ആര്‍ജിയ്ക്കാന്‍ പളനിസാമിയ്ക്കാകും.
അതിനിടെ രണ്ടില ചിഹ്നത്തിനായി കോഴ നല്‍കിയ കേസില്‍ ദിനകരനെ ചോദ്യം ചെയ്യുന്നത് ഡല്‍ഹി ക്രൈംബ്രാഞ്ച് മാറ്റി വച്ചു. ഇതോടെ ദിനകരന്‍റെ അറസ്റ്റ് ഇന്നുണ്ടാകില്ലെന്ന് ഉറപ്പായി. ഇരുപക്ഷത്തുമുള്ള എംഎല്‍എമാരും നേതാക്കളും ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ ഒരുമിച്ച് യാത്രചെയ്ത് ചര്‍ച്ച നടത്തുകയാണ്. ഇവര്‍ തിരിച്ചെത്തിയ ശേഷം പനീര്‍സെല്‍വത്തിന്‍റെയം പളനിസാമിയുടേയും സാനിധ്യത്തില്‍ വൈകിട്ട് മറ്റൊരു ചര്‍ച്ച കൂടിയുണ്ട്. ഇതിനു ശേഷമാകും ഇരുവിഭാഗത്തിന്‍റെയും ഔദ്യോഗിക ലയന പ്രഖ്യാപനം.