വിമാനറാഞ്ചൽ ഭീഷണിയെതുടർന്ന് രാജ്യത്തെ പ്രധാന മൂന്ന് വിമാനത്താവളങ്ങളിൽ അതീവസുരക്ഷ. മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലാണ് സുരക്ഷ വർധിപ്പിച്ചത്. 23പേരടങ്ങുന്ന സംഘം വിമാനംറാഞ്ചാൻ പദ്ധതിയിടുന്നതായി സൂചനനൽകുന്ന ഇമെയിൽ സന്ദേശം, ഇന്നലെയാണ് മുംബൈ പൊലീസിന് ലഭിച്ചത്.
നിലവിലെ സുരക്ഷാ ഏജൻസികൾക്കൊപ്പം കൂടുതൽ പൊലീസിനെയും നിയോഗിച്ചാണ് വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കിയത്. സന്ദർശകരെ വിലക്കി. യാത്രക്കാരെയടക്കം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. എൻ.എസ്.ജിയും, സിഐഎസ്എഫും സുരക്ഷവർധിപ്പിച്ചു. വിമാനത്താവളങ്ങളിലേക്കുള്ള വഴികളില്‍ പൊലീസ് വാഹനപരിശോധന കർശനമാക്കി. വിമാനകമ്പനികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന, ഒന്നിച്ച് ടിക്കറ്റ് ബുക്കുചെയ്യുന്ന ഏജൻസികളും നിരീക്ഷണത്തിലാണ്. സന്ദേശം അവഗണിക്കേണ്ടതില്ലെന്നും സംസ്ഥാന ഇൻറലിജൻസിനെകൂടി ഏകോപിപ്പിച്ച് സുരക്ഷയൊരുക്കണമെന്നും അതത് വിമാനത്താവള അധികൃതരോട് കേന്ദ്രഇൻറലിജൻസ് നിർദേശിച്ചു.
ഇന്നലെയാണ് മുംബൈ പൊലീസ് കമ്മിഷണർക്ക് വിമാനറാഞ്ചൽ സൂചനാ സന്ദേശമെത്തിയത്. 23പേരടങ്ങുന്ന സംഘം വിമാനംറാഞ്ചാൻ പദ്ധതിയിടുന്നതായുള്ള സന്ദേശം ഒരു സ്ത്രീ പൊലീസിന് അയക്കുകയായിരുന്നു. ഒരു റെസ്റ്റോറൻറിൽവച്ച് ആറുപേരടങ്ങുന്ന സംഘം ഇതുസംബന്ധിച്ച് ചർച്ചനടത്തുന്നത് താൻകേട്ടതായാണ് സന്ദേശമറിയിച്ചയാൾ കൈമാറിയവിവരം.