ഉത്തർപ്രദേശിൽ ജീവിക്കണമെങ്കിൽ ‘യോഗി, യോഗി..’ എന്നു മന്ത്രിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ. ഹിന്ദു യുവ വാഹിനിയുടെ പേരിലാണ് നഗരത്തിലെമ്പാടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജില്ലയിലെ മുതിർന്ന സർക്കാരുദ്യോഗസ്ഥരുടെയും ജില്ലാ കമ്മിഷണറുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും വീടുകൾക്കു മുന്നിലും ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നീരജ് ശർമ പഞ്ചാലി തുടങ്ങിയവരുടെ ചിത്രങ്ങളും ബാനറുകളിൽ നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാദേശിക ഘടകത്തിൽനിന്ന് വിശദവിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്പി ജെ.രവീന്ദ്ര ഗൗർ പറഞ്ഞു. റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനിയുടെ ജില്ലാ നേതാവാണെന്നാണ് നീരജ് ശർമ പഞ്ചാലിയുടെ അവകാശവാദം. എന്നാൽ ഇത് സംഘടന നിഷേധിച്ചു. സംഘടനയെ അപകീർത്തിപ്പെടുത്താൻ നോക്കിയതിനാൽ ഇയാളെ ഒരുമാസം മുൻപ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നുവെന്ന് അവർ വ്യക്തമാക്കി.