അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കുഞ്ഞു ആശ്രയമില്ലാതെ കൈയ്യിൽ അകപ്പെടുക, അവന്റെ ബന്ധുക്കളെ കണ്ടെത്താൻ ഏറെ ശ്രമങ്ങൾ നടത്തി എങ്കിലും ഒന്നിന് പിറകെ ഒന്നായി എല്ലാം വിഫലമാകുന്നു. ഈ അവസ്ഥയിൽ, ആ കുഞ്ഞിനെ എന്ത് ചെയ്യും? എന്തെങ്കിലും അനാഥാലയത്തിൽ ആക്കണമോ? അതോ ഒന്നും അറിയാത്ത പോലെ തെരുവിൽ ഉപേക്ഷിക്കണോ? അതോ തന്റെ ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഭാഗമാക്കണോ ?
നേപ്പാൾ സ്വദേശിയായ ബച്ചൻ മിയ തെരെഞ്ഞെടുത്തത് മൂന്നാമത്തെ വഴിയായിരുന്നു. അദ്ദേഹം, തന്റെ വീട്ടിലെ ഇല്ലായ്മകളിലെ സമൃദ്ധിയുടെ ഭാഗമാകാൻ ആ കുഞ്ഞിനെ കൂടെ കൂട്ടി. ബച്ചന്റെ മറ്റു മക്കൾക്കും കുടുംബത്തിനും ഒപ്പം ആ കുഞ്ഞും വളർന്നു. ഒന്നും രണ്ടുമല്ല, നീണ്ട പതിനൊന്നു വർഷം. മകനെ പോലെ അല്ല, മകനായി തന്നെയാണ് ബച്ചൻ ആ കുഞ്ഞിനെ കണ്ടത്. സന്തോഷത്തിന്റെ ആ നാളുകളിൽ ഒരിക്കൽ പോലും ബച്ചൻ കരുതിയില്ല തനിക്ക് ആ കുഞ്ഞിനെ നഷ്ടമാകുമെന്ന്.
അവിചാരിതമായി ഒരുനാൾ ആ കുഞ്ഞിന്റെ യഥാർഥ അച്ഛൻ അവനെ തേടി വന്നപ്പോൾ, എതിർക്കാൻ ബച്ചന് കഴിഞ്ഞില്ല... കാരണം അദ്ദേഹവും ഒരച്ഛനാണ്. ഒരു ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ട ബച്ചൻ മിയയുടെ കഥ, അദ്ദേഹത്തിന്റെ വാക്കിൽ ഇങ്ങനെയാണ്...
''വർഷങ്ങൾക്കു മുൻപ് നടന്ന ഒരു റോഡപകടത്തിനു ഒടുവിൽ ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ കിട്ടി. അവന്റെ 'അമ്മ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബാക്കി ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്കാ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. അവനെ ഞാൻ എന്റെ മകനായി വളർത്തി. 11 വർഷം അവൻ എന്റെ മകനായി വളർന്നു.
ഒടുവിൽ ഒരു ദിവസം ഒരാൾ അവനെ തേടിയെത്തി. അത് അവന്റെ അച്ഛനായിരുന്നു. എന്റെ കുഞ്ഞിനെ നിങ്ങൾ സംരക്ഷിക്കുന്നു എന്നറിഞ്ഞു, അവൻ എന്റെ മകനാണ് , അവനെ എനിക്ക് വേണം, അയാൾ പറഞ്ഞു. ആ അച്ഛനും മകനും കാലങ്ങൾക്ക് ശേഷം ഒന്നാകുന്നത് ഞാൻ കണ്ടു. അതിൽ എനിക്ക് അതീവ സന്തോഷവും ഉണ്ടായിരുന്നു. എന്റെ മകനെ ഇക്കഴിഞ്ഞ വർഷമത്രയും നന്നായി വളർത്തിയതിൽ എനിക്ക് നിങ്ങളോടു ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ ഇതുവരെ അവനു വേണ്ടി ചെലവാക്കിയ പണം തിരികെ തരാൻ എന്നെ അനുവദിക്കണം'', അയാൾ പറഞ്ഞു.
നന്ദി സാർ , ഇക്കഴിഞ്ഞ വർഷങ്ങളിൽ എല്ലാം അവൻ എന്റെയും മകനായിരുന്നു .അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളിൽ നിന്നും യാതൊന്നും സ്വീകരിക്കാൻ സാധിക്കില്ല... ഇനിയിപ്പോൾ എനിക്ക് സമാധാനത്തോടെ മരിക്കാം... നിങ്ങൾ ഒന്നായത് ഓർത്ത്... അവനെ നന്നായി സംരക്ഷിച്ചാൽ മാത്രം മതി... അതാണ് എനിക്ക് വേണ്ടത്... ഞാൻ പറഞ്ഞു നിർത്തി.
എനിക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു അയാൾ അവനെയും കൊണ്ട് പോയി. ആ രാത്രി എനിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞതേയില്ല... ബച്ചന്റെ കുറിപ്പ് അവസാനിക്കുന്നിടത്ത് ബാക്കിയാകുന്നത് ഒരച്ഛന്റെ നെഞ്ചിലെ സ്നേഹമാണ്... അതിന്റെ ചൂടാണ്... എവിടെയാണെങ്കിലും മകനെ നീ സുഖമായിരിക്കുക!