ജനക്കൂട്ടത്തിന്റെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ സൈനിക ജീപ്പിനു മുൻപിൽ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യ കവചമൊരുക്കിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരിൽ, അതിൽനിന്ന് രക്ഷപ്പെടുന്നതിനാണ് അവരിൽനിന്നും ഒരാളെ പിടിച്ച് വാഹനത്തിനു മുൻപിൽ കെട്ടിയിട്ടത്.
സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഉൾപ്പെടെയുള്ളവർ സംഭവത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജീപ്പിൽ കെട്ടിയിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ ഉൾപ്പെട്ട വിഡിയോ ഷെയർ ചെയ്ത ഒമർ, കല്ലേറിൽനിന്നും രക്ഷപ്പെടുന്നതിനായിട്ടാണോ യുവാവിനെ സൈനിക വാഹനത്തിന്റെ മുൻപിൽ കെട്ടിയിട്ടിരിക്കുന്നതെന്ന് ചോദിച്ചു. തീർത്തും ഞെട്ടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോ ദൃശ്യങ്ങൾ അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കശ്മീർ താഴ്‌വരയിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെയാണ് വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. സൈന്യത്തിന് നേരെ ജനക്കൂട്ടം കല്ലെറിയുന്ന ദൃശ്യങ്ങളും, കല്ലെറിയുന്ന യുവാവിനെ സൈന്യം വെടിവച്ചു കൊല്ലുന്ന വിഡിയോയും ഇതിൽ ഉൾപ്പെടുന്നു.
അതിനിടെ, വ്യാപകമായ അക്രമസംഭവങ്ങൾ മൂലം വീണ്ടും വോട്ടെടുപ്പു നടത്തിയ ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലെ 38 ബൂത്തുകളിൽ ആകെ പോളിങ് ശതമാനം രണ്ടുശതമാനത്തിലൊതുങ്ങി. ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. 38 ബൂത്തുകളിലെ 34,169 വോട്ടർമാരിൽ ആകെ 706 പേരാണ് വോട്ട് ചെയ്യാനെത്തിയത്. ഖാൻസാഹിങ് മേഖലയിൽ ആരും വോട്ട് ചെയ്തില്ല. ബദ്ഗാമിൽ എത്തിയതു മൂന്നുപേർ മാത്രം. ശ്രീനഗർ ഉപതിരഞ്ഞെടുപ്പിൽ ആകെ പോളിങ് ശതമാനം ഇപ്പോൾ 7.13 % ആണെന്നും അധികൃതർ അറിയിച്ചു. റീപോളിങ് പൊതുവേ സമാധാനപരമായിരുന്നു.