മുംബൈ നഗരത്തിലും പരിസരത്തുമായി ചില്ലറക്കടകളും ബാറുകളുമടക്കം 340 മദ്യവ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ വഴിയൊരുങ്ങി. മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേൺ, ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തുകളയുന്നതുവഴിയാണ് ഇതു സാധ്യമാവുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ മുംബൈ മെട്രോപൊലിറ്റൻ റീജൻ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഈ രണ്ടു റോഡുകളുടെയും ഹൈവേ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച സംസ്ഥാന പൊതുമരാമത്തു വകുപ്പിനു കത്തെഴുതി.
ദേശീയ, സംസ്ഥാന ഹൈവേകൾക്കു സമീപം 500 മീറ്ററിനുള്ളിൽ മദ്യവിൽപന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാൻ ഇരുറോഡുകളും എംഎംആർഡിഎയ്ക്കു കൈമാറും. ഇവ ഏറ്റെടുക്കാൻ എംഎംആർഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു പൊതുമരാമത്തു മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സ്ഥിരീകരിച്ചു.
തീരുമാനം ഉടനുണ്ടാകുമെന്നും പറഞ്ഞു. വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ മാഹിം മുതൽ ദഹിസർ വരെയും (25 കിലോമീറ്റർ) ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ സിഎസ്ടിയിൽ നിന്നു താനെ വരെയും (23 കിലോമീറ്റർ) നീളുന്നു.
സംസ്ഥാനത്തു മദ്യഷാപ്പുകളും ബാറുകളുമായി 25,500 സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിൽ 16,350 എണ്ണം സുപ്രീം കോടതി ഉത്തരവുപ്രകാരം ഈ മാസം ഒന്നുമുതൽ അടഞ്ഞുകിടക്കുകയാണ്.