കള്ളപ്പണം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ക്ലീന്‍ മണി രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി അറുപതിനായിരംപേരുടെ അനധികൃത പണമിടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതിവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ നവംബര്‍ ഒന്‍പതുമുതല്‍ ഫെബ്രുവരി 28 വരെ ഒന്‍പതിനായിരത്തി മുന്നൂറ്റി മുപ്പത്തിനാലുകോടിരൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അറിയിച്ചു.
അന്വേഷണത്തിനു വിധേയരാകുന്ന അറുപതിനായിരംപേരില്‍ 1300പേരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ആദായനികുതിവകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടുനിരോധനത്തിനുശേഷം കോടികള്‍ വിലമതിക്കുന്ന ആറായിരത്തിലധികം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വന്‍തുക വിദേശത്തേക്ക് കടത്തിയ 6600പേരും ആദായനികുതിവകുപ്പിന്‍റെ അന്വേഷണത്തിനു വിധേയരാകും. നവംബര്‍ എട്ടിനുശേഷം അഞ്ചുലക്ഷരൂപയില്‍ താഴെ മാത്രം നിക്ഷേപിച്ചവരെ ഈ ഘട്ടത്തില്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.
വിവിധ ബാങ്ക് അക്കൗണ്ടുകളിലായി അനധികൃതമായി വന്‍തുക നിക്ഷേപിച്ചവര്‍ മറുപടി നല്‍കേണ്ടിവരും. കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കിയശേഷം നികുതിവരുമാനത്തില്‍ പതിനാറുശതമാനം വളര്‍ച്ചയുണ്ടായതായാണ് കണക്ക്. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 21.7 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓപ്പറേഷന്‍ ക്ലീന്‍ മണി ആദ്യഘട്ടത്തില്‍ നോട്ടീസ് അയച്ച പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം പേരില്‍ ഒന്‍പതുലക്ഷത്തി നാല്‍പത്തിയാറായിരം പേര്‍ മറുപടി നല്‍കിയതായി ആദായനികുതിവകുപ്പ് അറിയിച്ചു.