ഇലക്ടോണിക് വോട്ടിങ് മെഷിനുകള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീംകോടതി. അടുത്ത മാസം എട്ടിനകം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നല്‍കണം. അതേസമയം ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ല. ബൂത്തുപിടുത്തം പോലെയുള്ള പ്രവൃത്തികള്‍ തടയാന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വന്നതോടെ സാധിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ഓര്‍മപ്പെടുത്തി. വോട്ടിങ് മെഷീനുകളുടെ ആധികാരികതയെ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഗണിക്കാം. പക്ഷെ വസ്തുകളുടെ അടിസ്ഥാനത്തിലായിരിക്കും തീര്‍പ്പുണ്ടാകുക.
ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റെവിടെയും വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗൗരവമായ വിഷയമായതിനാല്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്‍റേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍റേയും മറുപടി ലഭിച്ച ശേഷം വാദം തുടരും.