ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലയ്ക്ക് വിലയിട്ട് ബംഗാളിലെ യുവമോർച്ച നേതാവ്. മമതയുടെ തലവെട്ടി െകാണ്ടുവരുന്നവർക്ക് 11 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് യുവമോർച്ച നേതാവ് യോഗേഷ് വർഷണേയുടെ വാഗ്ദാനം. ബിർബൂമിൽ ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന റാലിയിൽ ജനങ്ങളെ പൊലീസ് തല്ലിച്ചതച്ചുവെന്ന് ആരോപിച്ച് യുവമോർച്ച രംഗത്തു വന്നിരുന്നു. ഹിന്ദുക്കളെ ഉന്നംവയ്ക്കുന്ന മമതാ ബാനർജി പിശാചാണെന്നും ആരെങ്കിലും മമതയുടെ തല വെട്ടിയെടുത്ത് കൊണ്ടുവന്നാൽ 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും യോഗേഷ് പറഞ്ഞു.
ആരെങ്കിലും ചുവന്ന ഷർട്ടോ ചുവന്ന പാന്റോ ധരിച്ചാൽ പോലും പൊലീസ് മൃഗീയമായി വേട്ടയാടും. ഇഫ്താർ പാർട്ടി നടത്തുകയും മുസ്‌ലിംകളുടെ പക്ഷം പിടിക്കുകയും ചെയ്യുന്ന നേതാവാണ് മമത. ഹിന്ദുക്കളും മനുഷ്യരാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമില്ലാത്ത വിശ്വാസികൾ നടത്തിയ റാലിയിലാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും യോഗേഷ് പറഞ്ഞു. അവിടെ ഉയർന്നത് ജയ്ശ്രീറാം എന്ന മന്ത്രമാണ്. ഹിന്ദുക്കളെ ലക്ഷ്യമിട്ടായിരുന്നു പൊലീസിന്റെ അതിക്രമമെന്നത് ഇതിൽനിന്നു തന്നെ വ്യക്തമാണെന്നും യോഗേഷ് ആരോപിച്ചു.
സംസ്ഥാനത്ത് രാമജയന്തിയുടെയും ഹനുമാൻ ജയന്തിയുടേയും ഭാഗമായി സംഘടിപ്പിച്ച ചില പരിപാടികളിൽ വ്യാപക അക്രമം ഉണ്ടായ സാഹചര്യത്തിൽ പൊലീസ് സുരക്ഷ കർക്കശമാക്കിയിരുന്നു. ബീർഭൂമിയിൽ നടന്ന റാലിയ്ക്കു ശേഷമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട റാലിക്ക് അനുമതി നൽകിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതോടെ കുന്ദൻ മാപ്പു പറഞ്ഞെങ്കിലും ആർഎസ്എസിന്റെ മുഴുവൻ ചുമതലകളിൽ നിന്ന് നീക്കം ചെയ്തു. പിന്നീട് കുന്ദൻ ചന്ദ്രാവതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.