ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നൽകാനുള്ള സുപ്രധാന അപ്രൈസൽ സമിതി യോഗം പന്ത്രണ്ടാം തീയതി. ജി.എം നെല്ല്, വെണ്ട, ചോളം എന്നിവയുടെ പരീക്ഷണ കൃഷിക്കുള്ള അനുമതി അപേക്ഷയും സമിതിക്ക് മുന്നിലെത്തുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്തിട്ടും ജനിതകമാറ്റം വരുത്തിയ വിളകൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം കൈക്കൊള്ളുന്നത്.
ജനിതകമാറ്റം വരുത്തിയ കടുക്, ഉത്പാദന ക്ഷമത കൂടിയതാണെന്നും ഇന്ത്യയുടെ ഭക്ഷ്യഎണ്ണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന വാദം ഉയർത്തിയുമാണ്, അത്യന്തം അപകടകരമായ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾക്ക് അനുമതി നൽകാനുള്ള നീക്കം. ഇവ കൃഷി ചെയ്യാനുള്ള അന്തിമ അനുമതി പരിഗണിക്കാനായി ജിഎം. Appreisal സമിതി യോഗം ബുധനാഴ്ച ചേരും. ഗുരുതര ആരോഗ്യ., പാരിസ്ഥിതിക, കാർഷിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് തെളിഞ്ഞതിനാൽ മിക്കവാറും എല്ലാ സംസ്ഥാന സർക്കാരുകളും ജിഎം വിളകളെ എതിർക്കുകയാണ്. രാജസ്ഥാൻ, ഗുജറാത്ത് , മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വലിയ കടുകുൽപാദക സംസ്ഥാനങ്ങളും ജിഎം കടുക് വേണ്ടെന്ന നിലപാടിലാണ്.
ഇതിന് പുറമെയാണ് നെല്ല്, ചോളം , വെണ്ട എന്നിവയുടെ ജിഎം ഇനങ്ങൾ പരീക്ഷിക്കാനുള്ള ശ്രമം. ഇതിനുള്ള അപേക്ഷയും സമിതിക്ക് മുന്നിലെത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താൽപര്യപ്രകാരമാണ് ജിഎം വിത്തുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്