വിജയാഘോഷത്തില്‍, ബി.ജെ.പി കേന്ദ്രനേതൃത്വം മതിമറന്നപ്പോള്‍ ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനും ഏറെ വൈകി. മുതിര്‍ന്ന നേതാക്കളായ മനോജ് സിന്‍ഹ, ദിനേഷ് ശര്‍മ, കേശവ് പ്രസാദ് മൗര്യ അങ്ങനെ പട്ടിക നീണ്ടു. കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ്സിങ് വരെ പട്ടികയില്‍ മുന്‍പന്തിയിലെത്തി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ രാഷ്ട്രീയനിരീക്ഷകര്‍ പോലും അമ്പരന്നു. ‘ഗോരഖ് പൂര്‍ എം.പി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിയാകും’ പ്രഖ്യാപനം നടത്തിയത് കേന്ദ്രമന്ത്രി വെങ്കയ്യാനായിഡു. അല്‍പം പതിഞ്ഞസ്വരത്തിലായിരുന്നു പ്രഖ്യാപനം. അവസാന നിമിഷം വരെ തുടര്‍ന്ന നാടകീയത പ്രഖ്യാപനത്തിലും മുഴച്ചുനിന്നു. കാവിയുടുത്ത രാഷ്ട്രീയക്കാരനെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം! അതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. എന്താണ് കാരണം? മുതിര്‍ന്ന നേതാക്കളെ മറികടന്നുള്ള, മോദി അമിത്ഷാ അച്ചുതണ്ടിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആര്‍ക്കുവേണ്ടി? ഉത്തരം തേടിയാണ് ഞങ്ങള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെത്തിയത്. യോഗിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുന്നതില്‍ ഗോരഖ്പൂരും ഗോരഖ്നാഥ് ക്ഷേത്രവും വഹിച്ച പങ്ക് ചെറുതല്ല.
ഒരു യോഗിയുടെ പകർന്നാട്ടം
യോഗിയില്‍ നിന്നുള്ള ആദിത്യനാഥിന്‍റെ രാഷ്ട്രീയക്കാരനിലേക്കുള്ള പകര്‍ന്നാട്ടം പെട്ടെന്നായിരുന്നു. ഗോരഖ് നാഥ് ക്ഷേത്രത്തിലെ മഠാധിപതിയായ അഭേദ് നാഥിന്‍റെ ശിഷ്യനായി തുടക്കം . ഗുരുവിന്‍റെ സമാധിയെതുടര്‍ന്ന് മഠാധിപതിയായി. ആത്മീയകാര്യങ്ങള്‍ക്കപ്പുറം സാമൂഹിക മേഖലയില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് യോഗിക്ക് സാധിച്ചു. ഇതാണ് മഠത്തിലെത്തുന്നവരുടെ സാക്ഷ്യപത്രം. മന്ത്രധ്വനികള്‍ മുഴങ്ങുന്ന അന്തരീക്ഷം, വരുന്നവര്‍ക്കെല്ലാം വിരുന്നൊരുക്കി ആശ്രമവാസികള്‍ , താമരക്കുളവും ബോട്ടുസവാരിയും ഒരുക്കിയിട്ടുണ്ട്. പ്രധാനകവാടത്തിനുസമീപം അരയാലിന്‍റെ തണലില്‍ വിശ്രമിക്കുന്ന പ്രായംകൂടിയ ഒരാള്‍ ഞങ്ങളെ വിളിച്ചു. കേരളത്തില്‍ നിന്നുവരുകയാണെന്ന് പറഞ്ഞപ്പോള്‍ തമിഴ്നാടാണോ എന്നായിരുന്നു മറുചോദ്യം. എന്തായാലും അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തില്‍ നിന്നും കൂടുതല്‍ അറിയാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പേര് രാമദാര്‍ അഗര്‍വാള്‍ , ഗോരഖ്പൂരിന്‍റേയും യോഗിയുടേയും വളര്‍ച്ചയ്ക്ക് സാക്ഷിയാണയാള്‍. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു തുടങ്ങി. ഇവിടെ എല്ലാവരും വരും, ഓരോരോ പരാതിയുമായി. അതിര്‍ത്തി തര്‍ക്കം മുതല്‍ അടിപിടി കേസുവരെ ഉണ്ടാകും. എല്ലാം ബാബാജി തന്നെ പരിഹരിക്കും.
അനുസരിപ്പിക്കാനും തീരുമാനം നടപ്പിലാക്കാനും അദ്ദേഹത്തിന് സ്വന്തം സംഘടനതന്നെയുണ്ട്, ഹിന്ദു യുവ വാഹിനി. ബാബാജിയെന്നാണ് യോഗിയെ ഇവിടെയുള്ളവര്‍ വിളിക്കുന്നത്. അപ്പോഴേയ്ക്കും കഴുത്തില്‍ കാവി ഷാള്‍ അണിഞ്ഞ് ഒരുപറ്റം യുവാക്കള്‍ അടുത്തെത്തി. കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞപ്പോള്‍ ആരാണ് ഭരിക്കുന്നതെന്നായിരുന്നു അവര്‍ക്കറിയേണ്ടത്. പിണറായി വിജയന്‍, സി.പി.എം ആണു ഭരണത്തില്‍, അവര്‍ക്കറിയുന്ന ഒരേ ഒരു ഇടതുനേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്താണ്. കൂട്ടത്തില്‍ ഒരാള്‍ തന്‍റെ മൊബൈലില്‍ സുര്‍ജിത്തിന്‍റെ ഫോട്ടെ കാണിച്ചുതന്നു. മറ്റൊരാള്‍ വളരെ കഷ്ടപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്തു. പണ്ട് കൊച്ചിയില്‍ വന്നിരുന്നെന്നും അപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ടിട്ടുണ്ടെന്നുമായിരുന്നു അയാളുടെ സാക്ഷ്യപത്രം. ഹിന്ദുയുവവാഹിനിയുടെ പ്രവര്‍ത്തനമെന്താണ്? ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നായിരുന്നു മറുപടി. ബാബാജിയുടെ അനുഗ്രഹത്താല്‍ എല്ലാം മംഗളമായി നടക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ഇവരാണ് ഗോരഖ് പൂരിലെ യോഗി ആദിത്യനാഥിന്‍റെ സൈന്യം. യുവ വാഹിനി പ്രവര്‍ത്തകര്‍ പോയികഴിഞ്ഞപ്പോള്‍ 2007ല്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകാലാപത്തിന്‍റെ ഓര്‍മകളും രാമദാര്‍ പങ്കുവെച്ചു. എത്രപേരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് ആര്‍ക്കും അറിയില്ല. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. എന്താണ് കാരണമെന്ന് എത്ര ഓര്‍മിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇവിടെയുള്ള ഹിന്ദുക്കളും മുസ്ലീംങ്ങളും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തി. യോഗിജി എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. ജാതിയോ മതമോ നോക്കിയല്ല അദ്ദേഹം പെരുമാറുന്നത്. അഗര്‍വാള്‍ വാചാലനായി.
ക്ഷേത്ര ഗോശാലയിലെ മുസ്‌ലിം സാന്നിധ്യം
സംസാരത്തിനിടെയാണ് മുഹമ്മദ് മാനിന്‍റേയും യാസിന്‍ അന്‍സാരിയുടേയും കാര്യം ശ്രദ്ധയില്‍പെട്ടത്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഗോശാലയുടെ സൂക്ഷിപ്പുകാരാണവര്‍. പ്രത്യേകം അനുമതി വാങ്ങിയശേഷമേ ഗോശാലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. മുഹമ്മദ് മാനിനെ കാണാന്‍ പത്തുമിനുട്ടോളം കാത്തിരുന്നു. ഒടുവില്‍ കൈ നിറയെ കാലിത്തീറ്റയും മുഖം നിറയെ ചിരിയുമായി ഞങ്ങളുടെ അടുത്തെത്തി. പിന്നെ ചോദിക്കാതെ തന്നെ യോഗിയെക്കുറിച്ചുള്ള മഹത്വം ഉറച്ചശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. നാനൂറോളം പശുക്കളുണ്ടിവിടെ, ഓരോ പശുവിന്‍റേയും പേരെടുത്തുപറഞ്ഞാണ് യോഗി ഭക്ഷണം നല്‍കുന്നത്. മുഹമ്മദിന്‍റെ വാക്കുകള്‍ അവസാനിക്കുന്നില്ല. പശുക്കളുടെ ഇടയില്‍ അധ്വാനിക്കുന്ന യാസിന്‍ അന്‍സാരിയേയും കണ്ടു. യാത്ര ചോദിച്ച് ഗോശാലവിട്ടിറങ്ങിയപ്പോഴും അവരുടെ അധ്വാനം തുടര്‍ന്നുകൊണ്ടേയിരുന്നു.
ക്ഷേത്രത്തിന് ചുറ്റും മുസ്ലീം കോളനികളാണ്. ക്യാമറ കയ്യിലെടുത്തപ്പോള്‍ ആദ്യം അടുത്തുവന്നത് അല്‍ത്താഫാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സി.പി.ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് അദ്ദേഹം. പരിചയപ്പെടുത്തുന്നതിനിടെ തൊട്ടടുത്ത നിറം മങ്ങിയ മതിലില്‍ പകുതി കീറിയ തന്‍റെ തിരഞ്ഞെടുപ്പ് പോസ്റ്ററും അല്‍ത്താഫ് കാണിച്ചുതന്നു. വികസന മുരടിപ്പ് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിഞ്ഞെങ്കിലും ഇവിടെയുള്ളവരുടെ വാക്കുകളില്‍ അത് പ്രതിഫലിച്ചില്ല. എല്ലാമുണ്ട്, നല്ല റോഡ്, വിദ്യാലയങ്ങള്‍, ആശുപത്രി അങ്ങനെയെല്ലാമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പക്ഷെ ഇതൊന്നും ഇവിടെ കാണാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത് യോഗി ആദിത്യനാഥ് നടത്തുന്ന ഒരു ആശുപത്രിയുണ്ട്. മികച്ച ചികിത്സാസൗകര്യമുണ്ടെന്നും പറഞ്ഞുവെച്ചു. 2002മുതല്‍ ഇവിടെ ഒരൊറ്റ അറവുശാലകളും പ്രവര്‍ത്തിക്കുന്നില്ല. കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ കോഴിയിറച്ചി കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി.
നാലുകിലോമീറ്റര്‍ അപ്പുറമാണ് ജാഫര്‍ കോളനി പുതിയ പേര് മായാ ബസാറെന്നാണ്. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ സത്യപ്രതിജ്ഞ ചെയ്തതിന്‍റെ പിറ്റേന്ന് നൂറോളം അറവുശാലകളാണ് ഇവിടെ പൂട്ടിയത്. അനധികൃതമാണെന്നായിരുന്നു അധികൃതരുടെ മറുപടി. എങ്ങനെയാണ് ഒറ്റ രാത്രികൊണ്ട് എല്ലാ അറവുശാലകളും അനധികൃതമായത്, അല്‍പം ശബ്ദമുയര്‍ത്തിയാണ് അജ്മല്‍ അലി ഞങ്ങളോട് ചോദിച്ചത്. പെട്ടെന്നൊരുദിവസം പൂട്ടാന്‍ പറഞ്ഞാല്‍ ഞങ്ങളെല്ലാവരും എവിടെപോകുമെന്നും അലിയുടെ വാക്കുകള്‍ . നിസഹായതയോടെയാണ് ഇതേ ചോദ്യം അറുപത് കഴിഞ്ഞ അലാവുദീന്‍ ചോദിച്ചത്. പക്ഷെ പറഞ്ഞു മുഴുവിപ്പിക്കാന്‍, മനസിലെ നീറ്റല്‍ അദ്ദേഹത്തെ അനുവദിച്ചില്ല. എല്ലാ കടകള്‍ക്കുമുമ്പിലും ആളുകള്‍ കൂടി. പറയാനുള്ളത് ഒരേ കാര്യം. ഞങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്. ആശങ്കപറയാനും കേള്‍ക്കാനും ആരുമില്ല. ഇറച്ചി തൂക്കിയ കയറുകള്‍ കുരുക്കി വെച്ചിരിക്കുകയാണ്. ഇറച്ചിവെട്ടിയ തടികളില്‍ കുട്ടികള്‍ ഇരിക്കുന്നു. കഴുകി വൃത്തിയാക്കിയ കത്തികള്‍ കടകള്‍ക്കുമുന്പില്‍ നിരത്തിവെച്ചു. ഇനി എന്തുചെയ്യുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. കുഞ്ഞുങ്ങളുടെ വിശപ്പുമാറ്റാനായി പലരും മറ്റുജോലികള്‍ തേടുകയാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കാനും പ്രതികരിക്കാനും മുന്നിട്ടിറങ്ങേണ്ടത് പ്രതിപക്ഷമാണ്. പക്ഷെ ഗോരഖ്പൂരിലെ നഗര വീഥികളില്‍ മറ്റൊരു പാര്‍ട്ടിയുടെ കൊടിയോ തോരണമോ കാണാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഓഫീസ് ചോദിച്ചപ്പോള്‍ ആര്‍ക്കും അറിയില്ല. അറുപത് കഴിഞ്ഞ ഗാന്ധിത്തൊപ്പി ധരിച്ച ഒരു പെട്ടികടക്കാരനാണ് ഓഫീസ് പറഞ്ഞുതന്നത്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അംഗം ദേവേന്ദ്ര മാത്രമാണ് ഓഫീസിലുള്ളത്. പക്ഷെ മുഖ്യമന്ത്രിയായി ഗോരഖ്പൂരുകാരനായ യോഗി അവരോധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ വികസനം യോഗിയിലൂടെ സാധ്യമാകുമെന്നും ദേവേന്ദ്ര ഉറപ്പിച്ചു പറഞ്ഞു. ഗോരഖ് പൂരില്‍ ഇങ്ങനെയാണ്. എല്ലാം യോഗിമയം. പ്രതികരിക്കാന്‍ പലര്‍ക്കും ശബ്ദമുയരാറില്ല, യോഗിയുടെ ചിന്തകളില്‍ പരാതിയോ പരിഭവമോ കൂടാതെ ജീവിക്കാനാണ് ഇവിടെയുള്ളവര്‍ക്കിഷ്ടം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാക്കുപാലിക്കുമെന്നും വികസനം കൊണ്ടുവരുമെന്നും എല്ലാവരും അടിയുറച്ചുവിശ്വസിക്കുന്നു. പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കി. ഒറ്റ രാത്രികൊണ്ട് എല്ലാ പ്രതീക്ഷയും അവസാനിച്ച അലാവുദീനെപ്പോലുള്ള ഇറച്ചിക്കച്ചവടക്കാരുടെ ആശങ്ക ആരു പരിഹരിക്കും.
മുഖ്യനെതേടിയുള്ള യാത്ര
മുഖ്യമന്ത്രി ആയതിനുശേഷം ആദ്യമായി ഗോരഖ്പൂരിലെത്തുന്ന യോഗി ആദിത്യനാഥിനെ നേരില്‍ കാണാനായി പിന്നീട് ഞങ്ങളുടെ ശ്രമം. എംപി ആയിരുന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം തരാത്ത മുഖ്യനെതേടിയുള്ള യാത്ര. പ്രതിപക്ഷം പോലും പരാജയപ്പെട്ട ഗോരഖ്പൂരില്‍ വിവാദവിഷയങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. രണ്ടുദിവസം മാത്ര ം നീണ്ടുനില്‍ക്കുന്ന ഗോരഖ്പൂര്‍ സന്ദര്‍ശനത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കായിരുന്നു യോഗി ആദിത്യനാഥിന്‍റെ താല്‍പര്യം. മാധ്യമങ്ങളെ അപ്പാടെ ഒഴിവാക്കി. ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ കാത്തിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ഗോശാലയിലേക്കിറങ്ങിയപ്പോള്‍, എല്ലാവരും തിക്കിതിരക്കി പ്രതികരണം ആരാഞ്ഞപ്പോഴും ഒരൊറ്റ അക്ഷരം മിണ്ടാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ അവസാനം മുഖ്യമന്ത്രിയുടെ അടുത്തെത്തി. ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം, രാമക്ഷേത്രം നിര്‍മിക്കും. പക്ഷെ ഇരുകൂട്ടരോടും ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനം. മുഖ്യമന്ത്രിയെന്ന നിലയില്‍ മുന്നിട്ടിറങ്ങുമെന്നും ആഹ്വാനം. അറവുശാലകള്‍ പൂട്ടുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നില്ലേ? ചോദ്യം മുഴുവനാക്കുന്നതിന് മുമ്പേ സര്‍ക്കാരിന്‍റെ നയം അദ്ദേഹം ഉറച്ചശബ്ദത്തില്‍ പറഞ്ഞു. എല്ലാം പൂട്ടും. അനധികൃതമായാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്, അറവുശാലകള്‍ മലിനീകരണത്തിന് കാരണമാകും. ഒടുവില്‍ നിയമം പാലിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാമെന്നും അല്ലാത്തവര്‍ക്ക് സംസ്ഥാനം വിട്ടുപോകാമെന്ന് യോഗി ശൈലിയിലുള്ള മുന്നറിയിപ്പും നല്‍കി.
പ്രതിഷേധം പ്രഹസനമായ ഗോരഖ്പൂരിന്‍റെ രാഷ്ട്രീയം അടുത്തറിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി. പ്രശ്നങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അവസാനവാക്ക് യോഗി മാത്രമാണ്. ഗോരഖ്പൂരില്‍ നിന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വ്യാപിച്ച യോഗി രാഷ്ട്രീയം സംസ്ഥാനം മുഴുവന്‍ പടര്‍ന്നുപന്തലിക്കാന്‍ ഇനി അധികം വൈകില്ല. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ആഗ്രഹിക്കുന്നതും ഇതുതന്നെ.