ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നുണ്ടായ ഹിമപാതത്തിൽ സൈനിക പോസ്റ്റ് മഞ്ഞിനടിയിലായി. ലഡാക്കിലെ ബറ്റാലിക് സെക്ടറിലെ സൈനിക പിക്കറ്റാണ് മഞ്ഞിനടിയിലായത്. അഞ്ച് സൈനികരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നുപേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് നോർത്തേൺ കമാൻഡ് അറിയിച്ചു.
പ്രത്യേകം പരിശീലനം ലഭിച്ചവരാണു രക്ഷാപ്രവർത്തന സംഘത്തിലുള്ളത്. ഹിമപാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ നൽകിയിരുന്നു. കാർഗിലിൽ വൻതോതിലുള്ള ഹിമപാതം ഉണ്ടാകുമെന്നാണു മുന്നറിയിപ്പെന്നു സന്ദേശം നൽകിയ സ്നോ ആൻഡ് അവലാൻഷെ സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് (എസ്എഎസ്ഇ) അറിയിച്ചു. ഡിആര്‍ഡിഒയുടെ വിഭാഗമാണ് എസ്എഎസ്ഇ.
അടുത്ത 24 മണിക്കൂറിനുള്ളിൽ അപകടസാധ്യതയേറിയ ഹിമപാതം ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിൽ അധികം കാണാത്ത തരത്തിലാണ് സംസ്ഥാനത്ത് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്.
മാത്രമല്ല, ഝലം നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ പ്രളയ മുന്നറിയിപ്പും ഭരണകൂടം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾത്തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ മാസം ഒൻപതിനും 12നും ശ്രീനഗറിലും അനന്ത്നാഗിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചും ആശങ്കയുയർന്നിട്ടുണ്ട്. അഞ്ച് ദിവസമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഉരുൾപൊട്ടലിനെത്തുടർന്നു ജമ്മു – ശ്രീനഗർ ദേശീയപാത വ്യാഴം രാവിലെ മുതൽ അടച്ചിട്ടിരിക്കുകയാണ്.