ഏപ്രിൽ ഒന്നുമുതൽ ബി.എസ് ത്രി വാഹനങ്ങൾ വിൽക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാൻ പുതിയതന്ത്രവുമായി ഡീലർമാർ. വിറ്റുപോകാതിരുന്ന മുഴുവൻ വാഹനങ്ങളും മറിച്ചു വിൽക്കാൻ വേണ്ടി ഡീലർമാർ സ്വന്തം പേരിൽ താൽക്കാലിക റജിസ്ട്രേഷൻ നടത്തി.തിരുവനന്തപുരത്തെ ഒരു ഡീലർ 100 ബൈക്കുകളാണ് സമയപരിധി മറികടക്കാൻ സ്വന്തം പേരിലാക്കിയത്.
മാർച്ച് 31 വരെയായിരുന്നു ബി.എസ് ത്രി വാഹനങ്ങൾ വിൽക്കാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്.ബൈക്കുകൾക്ക് 30000 രൂപ വരെ ഡീലർമാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും എല്ലാം വിറ്റഴിയ്ക്കാനായില്ല.ശേഷിച്ചവ കമ്പനികൾ തിരിച്ചെടുക്കില്ല.പണം മുൻകൂർ അടച്ചതിനാൽ ഡീലർമാർക്കും സാമ്പത്തിക നഷ്ടം ഏറെ.ഇത് മറികടക്കാനാണ് സ്റ്റോക്കിരുന്നവയെല്ലാം ഡീലർമാർ സ്വന്തം പേരിലും ജീവനക്കാരുടെ പേരിലും കൂട്ടത്തോടെ റജിസ്റ്റർ ചെയ്തത്.അവസാന രണ്ടുദിവസങ്ങളിലായി മാത്രം സംസ്ഥാനത്ത് 11967 ബി.എസ് ത്രി ഇരുചക്രവാഹനങ്ങളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്.ഇതിൽ പകുതിയും ഡീലർമാരുടെ പേരിൽ.തലസ്ഥാനത്ത് 100 ബൈക്കുകൾ ഒരു ഡീലർ സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിറ്റുപോയത് എറണാകുളത്താണ് 1595. തിരുവനന്തപുരത്ത്1509 ഉം മലപ്പുറത്ത് 1348 ഉം ബൈക്കുകൾ വിറ്റഴിച്ചിട്ടുണ്ട്.സ്വന്തം പേരിലാക്കിയവ മറിച്ചുവിൽക്കുകയാണ് ഡീലർമാരുടെ ലക്ഷ്യം.സാങ്കേതിക പരിഞ്ജാനമില്ലാത്തവർക്ക് പുതിയ വാഹനമെന്ന പേരിൽ വിറ്റഴിയ്ക്കാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ബി.എസ് ഫോർ വാഹനങ്ങളുടെ ഇന്ധനടാങ്കിൽ മാത്രമാണ് വ്യത്യാസമെന്നിരിക്കെ,റജിസ്ട്രേഷൻ നടത്താതെ സൂക്ഷിച്ചിട്ടുള്ളവ ബി.എസ് ഫോറായി വില്‌പന നടത്തിയാലും ഒറ്റ നോട്ടത്തിൽ കണ്ടെത്തുക എളുപ്പമല്ല.അതുകൊണ്ടുതന്നെ ഇവ തടയാൻ മോട്ടോർ വാഹനവകുപ്പിന്റ കർശനമായ പരിശോധന ആവശ്യമായി വരും