അഴിമതി വിഷയത്തിൽ പരാതി കേൾക്കാൻ തയാറാകാതിരുന്ന ആം ആദ്മി പാർട്ടി നേതാവിന്റെ മുഖത്ത് വനിതാ പാർട്ടി പ്രവർത്തക അടിച്ചു. സിമ്രാൻ ബേദിയെന്ന യുവതിയാണ് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ മുഖത്ത് അടിച്ചത്. ഡൽഹിയിലെ രജൗരി ഗാർഡൻ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചു നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.
അഴിമതി സംബന്ധിച്ച തന്റെ പരാതി കേൾക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് നേതാവിന്റെ മുഖത്ത് അടിക്കേണ്ടി വന്നതെന്ന് സിമ്രാൻ പറഞ്ഞു. ഡൽഹി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കാൻ എഎപി നേതാക്കൾ പണം വാങ്ങിയതായും സിമ്രാൻ ആരോപിച്ചു. ഇക്കാര്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സഞ്ജയ് സിങ് എന്നിവരെ അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് സിമ്രാൻ ആരോപിച്ചു.