ദേശീയപാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ദേശീയപാതകൾ ‘റദ്ദാക്കാൻ’ നടപടി തുടങ്ങി. സംസ്ഥാനപാതകളെല്ലാം റദ്ദാക്കുകയോ (ഡീനോട്ടിഫിക്കേഷൻ) തിരഞ്ഞെടുത്ത പാതകൾ റദ്ദാക്കുകയോ ആണു വിധി മറികടക്കാൻ സംസ്ഥാനങ്ങൾക്കുള്ള ബദൽ മാർഗം.
നിർദിഷ്ട മലയോര ഹൈവേ ഉൾപ്പെടെ കേരളത്തിൽ 4341 കിലോമീറ്റർ സംസ്ഥാനപാതയുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി, ബംഗാൾ എന്നിവയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും റദ്ദാക്കൽ നടപടി തുടങ്ങിയതായി റോഡ് ഗതാഗത മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
തുടക്കത്തിൽ പ്രധാന നഗരങ്ങളിലെ സംസ്ഥാനപാതകളാണു മഹാരാഷ്ട്ര റദ്ദാക്കുന്നത്. കേരളത്തിൽ 72 സംസ്ഥാനപാതകളുണ്ട്. പല സമയത്തായി അഞ്ചു സംസ്ഥാനപാതകൾ ദേശീയപാതകളായി പ്രഖ്യാപിച്ച ശേഷം അവശേഷിക്കുന്നവയാണിത്. ഇതിൽ പഴക്കത്തിലും പാരമ്പര്യത്തിലും മുമ്പൻ തിരുവനന്തപുരത്തു നിന്ന് അങ്കമാലി വരെ നീളുന്ന എസ്എച്ച്–1 (എംസി റോഡ്) ആണ്. ദൈർഘ്യം 240 കിലോമീറ്റർ.
തിരുവനന്തപുരത്തു നിന്നു കാസർകോട് വരെ നീളുന്ന 1332 കിലോമീറ്റർ മലയോര ഹൈവേ നിർമാണഘട്ടത്തിലാണ്. സംസ്ഥാനത്ത് 1811 കിലോമീറ്റർ ദൈർഘ്യമുള്ള 11 ദേശീയപാതകളുണ്ട്. സംസ്ഥാന പാതകൾ റദ്ദാക്കാൻ കാര്യമായ നിയമസങ്കീർണതകളില്ല. എന്നാൽ, ദേശീയപാതകളുടെ കാര്യത്തിൽ റദ്ദാക്കൽ പ്രായോഗികമല്ല.
സംസ്ഥാനപാതകൾ റദ്ദാക്കിയാൽ റോഡുകൾ അനാഥമാകും. അവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലാക്കുകയാണ് ഒരു പരിഹാരം. മഹാരാഷ്ട്രയിൽ ബാറുകൾ ഉൾപ്പെടെയുള്ള ലൈസൻസുള്ള 26,000 മദ്യവിൽപനശാലകളിൽ പതിനാറായിരത്തോളം കേന്ദ്രങ്ങളെയാണ് സുപ്രീം കോടതി വിധി ബാധിച്ചിരിക്കുന്നത്. ഇവ നിർത്തലാക്കുന്നതിലൂടെ ഏഴായിരം കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
20,000 പേർക്ക് ജോലിയും നഷ്ടപ്പെടും. ഇൗ സാഹചര്യത്തിലാണ് പുനർവിജ്ഞാപനം ഉൾപ്പെടെയുള്ള സാധ്യതകൾ ആരായുന്നത്. ജൽഗാവ്, യവത്‌മാൾ മുനിസിപ്പൽ കോർപറേഷനുകൾ ആ നഗരങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാന ഹൈവേകൾ പുനർവിജ്ഞാപനം നടത്തിയിരുന്നു.
ഇതേ മാതൃകയിൽ മറ്റു കോർപറേഷനുകളും വിജ്ഞാപനം ഇറക്കി ബാറുകളും മദ്യവിൽപന കേന്ദ്രങ്ങളിലും പരമാവധി നിലനിർത്താനാണു സർക്കാർ ആലോചന.